കോട്ടയം. പൊതുസ്ഥലങ്ങളിലും വീടുകളിലും ഓഫീസുകളിലും ഉയർത്തുന്നതിനായി കുടുംബശ്രീ ജില്ലയിൽ രണ്ടുലക്ഷം ദേശീയപതാക തയാറാക്കും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി 13 മുതൽ 15 വരെയാണ് പതാക ഉയർത്തുന്നത്.
71 പഞ്ചായത്തുകളിലും ആറു നഗരസഭകളിലും കുടുംബശ്രീ വഴി ദേശീയപതാക എത്തിക്കും. വിദ്യാർത്ഥികളുടെ കൃത്യഎണ്ണം ലഭ്യമാക്കാൻ സ്‌കൂൾ അധികൃതർക്കും വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
11 ബ്ലോക്കുകളിലായി വിവിധ യൂണിറ്റുകൾ തയ്ക്കുന്ന പതാക കുടുംബശ്രീ ജില്ലാമിഷൻ മുഖേനെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, സ്‌കൂളുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലെത്തിക്കും. ദേശീയ പതാക ആവശ്യമുള്ള സ്ഥാപനങ്ങളുടേയും വീടുകളുടേയും പട്ടിക ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ മുഖേന കുടുംബശ്രീ ജില്ലാ മിഷനിൽ അറിയിക്കും. ഇതനുസരിച്ച് പതാക എത്തിക്കും. 30 രൂപയാണ് വില.
'ഹർ ഘർ തിരംഗ' നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്‌ടറേറ്റിൽ നടന്ന ജില്ലാതല യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ, ആർ.ഡി.ഡി.എം. സന്തോഷ് കുമാർ, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറായ ബിനു ജോൺ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ എന്നിവർ പങ്കെടുത്തു.
കുടുംബശ്രീയിലെ 32 തയ്യൽ യൂണിറ്റുകൾ പതാക നിർമിക്കും.
കിടങ്ങൂർ അപ്പാരൽ പാർക്ക് തയ്യൽ വസ്തുക്കൾ വാങ്ങി നൽകും.
30 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള പതാകയാണ് നൽകുക.
തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ പറയുന്നു.
ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലെ ഒന്നരലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സ്‌കൂളുകൾ വഴിയും വിദ്യാർത്ഥികളില്ലാത്ത വീടുകളിൽ കുടുംബശ്രീ അംഗങ്ങൾ വഴിയും ദേശീയപതാക എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |