കോട്ടയം . ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷമാക്കാൻ നാടെങ്ങും ഒരുങ്ങി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് ശോഭായാത്രകൾ നടക്കും. പീലിത്തിരുമുടിയും ഗോപിക്കുറിയും പീതാംബരവും ഓടക്കുഴലും വനമാലയുമായി കൃഷ്ണവേഷമണിഞ്ഞ ബാലികാ ബാലൻമാർ വീഥികളെ അമ്പാടിയാക്കും. ജില്ലയിൽ ആയിരം കേന്ദ്രങ്ങളിലാണ് ശോഭായാത്ര നടക്കുന്നത്. 'സ്വത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ' എന്നതാണ് ബാലഗോകുലത്തിന്റെ ജന്മാഷ്ടമി സന്ദേശം. വൈകിട്ട് 4 30 നാണ് തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് മഹാശോഭായാത്ര ആരംഭിക്കുന്നത്. പാറപ്പാടം, വേളൂർ, അമ്പലക്കടവ് എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്ര 3 30ന് തിരുവാതുക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. യൂണിയൻ ക്ലബ്, പുത്തനങ്ങാടി, ശോഭായാത്ര താലൂക്ക് ഓഫീസ് ജംഗ്ഷനിൽ നിന്നും തെക്കുംഗോപുരം ശോഭായാത്ര തെക്കുംഗോപുരം ജംഗ്ഷനിൽ നിന്നും 3 30നും കാഞ്ചികാമാക്ഷിയമ്മൻ കോവിലിൽ നിന്ന് നാലിനും ആരംഭിക്കും. മുട്ടമ്പലം ശോഭായാത്ര കൊപ്രത്ത് ക്ഷേത്രത്തിൽ നിന്നും ഓംകാരേശ്വരം ശോഭായാത്ര തൈക്കടവ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. കോടിമതയിൽ നിന്നുള്ള ശോഭായാത്ര പള്ളിപ്പുറത്തുകാവ് ദേവി ക്ഷേത്രത്തിൽ നിന്നാരംഭിക്കും. ചുങ്കം, ഗോവിന്ദപുരം, തളിയിൽക്കോട്ട, പനയക്കഴിപ്പ് എന്നിവിടങ്ങളിൽ നിന്നും ശോഭായാത്ര ആരംഭിക്കും. ശോഭായാത്രകൾ ഗോകുലം ജംഗ്ഷനിൽ സംഗമിച്ച് 4.30ന് തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് മഹാശോഭായാത്ര ആരംഭിക്കും. 5.30 ന് തിരുനക്കര മഹാദേവ ക്ഷേത്രസന്നിധിയിൽ സമാപിക്കും. സെൻട്രൽ ജംഗ്ഷനിൽ മഹാശോഭായാത്ര സംഗമം റബർ ബോർഡ് ചെയർമാൻ സവാർധനാനിയ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി കെ എൻ സജികുമാർ സന്ദേശം നൽകും. ആർഎസ്എസ് അഖില ഭാരതീയ സമ്പർക്ക പ്രമുഖ് രാംലാൽജിയും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |