കോട്ടയം . വടവാതൂരിൽ നിന്ന് മൂന്നു ലക്ഷം രൂപ വിലവരുന്ന ഹാൻസ് നിർമ്മാണ യന്ത്രവും, 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തു. വടവാതൂർ വിജയപുരം സ്വദേശി തടത്തിപ്പറമ്പിൽ വീട്ടിൽ സരുണിനെ (30) എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. വാടകവീട്ടിൽ അമ്മൂമ്മയോടൊപ്പം കഴിഞ്ഞിരുന്ന ഇയാൾ രണ്ടാഴ്ചയായി പുകയില ഉത്പന്നം നിർമ്മിച്ച് വരികയായിരുന്നു. അന്യസംസ്ഥാനത്ത് നിന്ന് ഇറക്കുമതി ചെയ്ത യന്ത്രത്തിലായിരുന്നു നിർമ്മാണം. 8 ലിറ്റർ വിദേശമദ്യശേഖരവും കണ്ടെടുത്തു. ഹാൻസ് വിതരണത്തിന് ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തു.
രണ്ടാഴ്ചയായി വടവാതൂർ എം ആർ എഫ് ഫാക്ടറി റോഡിൽ വടവാതൂർ അയ്യപ്പ ക്ഷേത്രത്തിന് സമീപം കിഴക്കേ വീട്ടിൽ ഷീലയുടെ വാടക വീട്ടിലാണ് സരുൺ താമസിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ജ്യോതി കഴിഞ്ഞ ദിവസം പ്രദേശം കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിയിരുന്നു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. നിരോധിത പുകയില ഉത്പന്നങ്ങളും യന്ത്രങ്ങളും മണർകാട് പൊലീസിന് കൈമാറും. തുടർ നടപടികൾ പൊലീസ് സ്വീകരിക്കുമെന്ന്
എക്‌സൈസ് അധികൃതർ അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വൈശാക് വി പിള്ള, നാർകോട്ടിക് സ്‌ക്വാഡ് ഇൻസ്‌പെക്ടർ അൽഫോൺസ് ജേക്കബ്, പാമ്പാടി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ പി ജെ ടോംസി, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, പാമ്പാടി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സജീവ് എം ജോൺ, പ്രിവന്റീവ് ഓഫിസർ ആനന്ദ് രാജ്, മനോജ് ടി കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഭിലാഷ് ,പ്രവീൺകുമാർ, അഖിൽ എസ്.ശേഖർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിനി ജോൺ, ഡ്രൈവർ സോജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |