കോട്ടയം . കലോത്സവങ്ങൾക്ക് അരങ്ങുണർന്നതോടെ ചെലവ് താങ്ങാൻ കഴിയാതെ വട്ടം ചുറ്റുകയാണ് സാധാരണ രക്ഷിതാക്കൾ. കൊവിഡിന് ശേഷം ഫീസ് മുതൽ മേക്കപ്പ് സാധനങ്ങളുടെ വരെയുള്ള ചെലവ് ഇരട്ടിയിലധികമായി. ഒന്നിലധികം ഐറ്റങ്ങളിൽ പങ്കെടുക്കാൻ പെടാപ്പാട് പെടും.
ഒരു ഐറ്റം വേദിയിലെത്തണമെങ്കിൽ മിനിമം ഒന്നേകാൽ ലക്ഷം രൂപയെങ്കിലുമാവും. ഒരു വശത്ത് കാശുള്ളവർ അരങ്ങ് കൊഴുപ്പിക്കുമ്പോൾ കലയോടുള്ള ആഗ്രഹം കൊണ്ട് മാത്രം ഒപ്പമെത്താൻ ബുദ്ധിമുട്ടുന്ന ഒരുപാട് കുട്ടികളും രക്ഷിതാക്കളുമുണ്ട്. ഇവരിൽ പലരും കടംവാങ്ങിയും പണയംവച്ചും എത്തുന്നവരാണ്. മുൻപ് മേക്ക് അപ്പ് ചെയ്യാൻ 500 രൂപ മുതലായിരുന്നെങ്കിൽ ഇപ്പോഴത് 2500 മുതലാണ്. മേക്കപ്പ് ആർട്ടിസ്റ്റുകളുടെ പ്രശസ്തി കൂടുംതോറും ഫീസും ഉയരും. ആഭരണങ്ങളും വസ്ത്രങ്ങളും സ്വന്തമായി വാങ്ങുന്നവരും വാടകയ്ക്ക് എടുക്കുന്നവരുമുണ്ട്. വസ്ത്രങ്ങളുടെ തയ്യൽക്കൂലിയും വാടകയും അമ്പത് ശതമാനത്തിലേറെ ഉയർന്നു. സ്റ്റേജിലെ പെർഫോമൻസ് മാത്രമല്ല, മേക്കപ്പിന്റെയും വസ്ത്രത്തിന്റെയും പകിട്ടും തിളക്കവുമെല്ലാം മാർക്കിനെ സ്വാധീനിക്കും. പട്ടുസാരിയുടെ വസ്ത്രവും ടെമ്പിൾ ജുവലറിയും ഉൾപ്പെടെ പരിഗണിച്ചാണ് വിധിനിർണയം.
ഉയർന്ന ചെലവ്
പട്ട് വസ്ത്രത്തിന് മിനിമം അയ്യായിരം രൂപ, തയ്യൽക്കൂലിയും.
വാടകയ്ക്ക് എടുത്താലും അയ്യായിരം രൂപ വരെ ചെലവ്.
ആഭരണങ്ങൾക്ക് 2500 രൂപ മുതലാണ് വില.
ഒരു ഐറ്റത്തിന് മിനിമം 3000 രൂപ അദ്ധ്യാപകരുടെ ഫീസ്.
നൃത്താദ്ധ്യാപിക പി എസ് പ്രസീത പറയുന്നു.
കൊവിഡിന് ശേഷം ചെലവ് ഉയർന്നിട്ടുണ്ട്. കലയോടുള്ള ഇഷ്ടംകൊണ്ട് രക്ഷിതാക്കൾ എങ്ങനെയെങ്കിലും പണം കണ്ടെത്തുകയാണ്. കുറഞ്ഞ ഫീസിൽ പഠിപ്പിക്കുന്ന ഞങ്ങളെപ്പോലുള്ളവരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |