കോഴിക്കോട്: വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ അവ ശരിയാണോ എന്ന് ഉറപ്പ് വരുത്താനുള്ള ബാദ്ധ്യത കൂടി മാദ്ധ്യമങ്ങൾക്കുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മാദ്ധ്യമങ്ങൾ എപ്പോഴും ആത്മപരിശോധനയ്ക്ക് തയ്യാറാവേണ്ടതുണ്ട്.
അളകാപുരി ഓഡിറ്റോറിയത്തിൽ കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2019, 2020 വർഷങ്ങളിലെ വിവിധ പുരസ്കാരങ്ങൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിയാത്മകമായി വിമർശനങ്ങൾ ഉന്നയിക്കേണ്ട ഉത്തരവാദിത്വം മാദ്ധ്യമങ്ങൾക്കുള്ളതാണ്. എന്നാൽ, വിവാദങ്ങൾ സുഷ്ടിക്കപ്പെടുമ്പോൾ യഥാർത്ഥ സംഭവങ്ങൾ കുഴിച്ചുമൂടപ്പെടുന്നുണ്ടോ എന്നു പരിശോധിക്കണം . സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികൾ സുതാര്യമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പറഞ്ഞു. ഡി.എൽ.പി (ഡിഫക്ട് ലയബിലിറ്റി പിരീഡ്) കഴിഞ്ഞാൽ കാലതാമസമില്ലാതെ പ്രവൃത്തികൾ തുടങ്ങാൻ കഴിയുന്ന രീതിയിൽ റണ്ണിംഗ് കോൺട്രാക്ട് സംവിധാനം സംസ്ഥാനത്ത് ആരംഭിക്കാൻ ഉദ്ദേശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെർജി ആന്റണി (തെരുവത്ത് രാമൻ അവാർഡ്), എ.ടി മൻസൂർ, എസ് മഹേഷ് കുമാർ , മിഥുൻ സുധാകർ (പി ഉണ്ണികൃഷ്ണൻ അവാർഡ്), സി.പി ബിനീഷ്, ദീപപ്രസാദ് (മുഷ്‌താഖ് അവാർഡ് ), തോമസ് വർഗീസ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാൻ അദ്ധ്യക്ഷനായിരുന്നു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന വെെസ് പ്രസിഡന്റ് പി.വി കുട്ടൻ, കെ.ഡി.എഫ്.എ പ്രസിഡന്റ് പി.രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |