പേരാമ്പ്ര: വനമേഖലകളോടുചേർന്ന കൃഷിയിടങ്ങളിലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന
വന്യജീവി ശല്യം തടയാൻ 600 കോടി രൂപയുടെ പദ്ധതി വരുന്നു. സംസ്ഥാനത്തെ വനമേഖലയോടു ചേർന്ന കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനും വന്യജീവി സംരക്ഷണത്തിനുമുള്ള പദ്ധതി കിഫ്ബി വഴിയാണ് നടപ്പാക്കുകയെന്ന് മന്ത്രി എൻ.കെ ശശീന്ദ്രന്റെ ഓഫീസ് കേരളകൗമുദിയോട് പറഞ്ഞു. ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ പേരാമ്പ്ര മണ്ഡലത്തിലെ മുതുകാട്, ചെങ്കോട്ടകൊല്ലി, ആലംപാറ പന്തിരിക്കര, കൂത്താളി തുടങ്ങിയ മേഖലകളിൽ പതിറ്റാണ്ടുകളായി വന്യജീവി ശല്യം കൊണ്ട് പൊറുതിമുട്ടിയ കർഷകരുടെ ആശങ്ക കേരളകൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
പതിറ്റാണ്ടുകളായി മേഖലയിൽ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗശല്യം രൂക്ഷമാണ്.
വനമേഖലകളോട് ചേർന്ന് വൈദ്യുതി വേലി നിർമ്മിക്കാനും കിടങ്ങുകൾ കാര്യക്ഷമമാക്കാനും കാട്ടുജിവികൾക്ക് വെള്ളവും ഭക്ഷണവും ഒരുക്കുന്നതിനുള്ള പദ്ധതി പ്രൊജക്ടിൽ വിഭാവനം ചെയ്യുന്നു. കാട്ടു ജീവികൾ അതിക്രമിക്കാതിരിക്കാൻ ജൈവവേലി നിർമ്മിക്കുന്നതിനും മേഖലയിൽ ജൈവകൃഷി പ്രോത്സാഹിപ്പിച്ച് കാട്ടു ജീവികളെ അകറ്റുന്നതിനും ഇതിനു വേണ്ടി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും പദ്ധതി തയ്യാറാക്കിയതായി ഓഫിസ് അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ഇവ യാഥാർത്ഥ്യമാക്കാനാണ് തീരുമാനം. കർഷരുടെ നഷ്ടങ്ങൾ പരിഹരിക്കാനുള്ള സംവിധാനവും മന്ത്രാലയം പരിഗണിക്കുന്നുണ്ട്.
മണ്ഡലത്തിലെ വനമേഖലകളോടു ചേർന്ന കൃഷിയിടങ്ങളിലാണ് നേരത്തെ കാട്ടാനകൾ, കാട്ടുപന്നികൾ, കുരങ്ങുകൾ തുടങ്ങിയ വന്യമൃഗ ശല്യമുണ്ടായിരുന്നത്. എന്നാൽ ഏതാനും വർഷങ്ങളായി ആക്രമണം ടൗൺ മേഖലയിലേക്കും വ്യാപിക്കുകയാണ്. മേഖലയിൽ കൃഷി ചെയ്യുന്ന കപ്പ, വാഴകൾ, ചേമ്പ്, ചേന, കമുക്, തെങ്ങിൻ തൈകൾ തുടങ്ങിയവ കാട്ടുജീവികൾ നശിപ്പിക്കുന്നത് കാരണം ലക്ഷങ്ങളുടെ കൃഷിനാശമാണ് ഓരോ വർഷവും മേഖലയിൽ ഉണ്ടാവുന്നത്. പല കർഷകരും കൃഷിയിൽനിന്ന് പിന്തിരിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |