കോഴിക്കോട്: ഇടുക്കി ഗവ. എൻജനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ജില്ലയിലുടനീളം പ്രതിഷേധം ഇരമ്പി. നഗരത്തിലുൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിനിടെ പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. പലയിടങ്ങളിലും കോൺഗ്രസ് - കെ.എസ്.യു കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടു. കോളേജുകളിലും സംഘർഷമുണ്ടായി. പേരാമ്പ്ര ടൗണിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന കെ. രാഘവൻ മാസ്റ്റർ സ്മാരക മന്ദിരത്തിനു നേരേയാണ് കല്ലേറുണ്ടായത്. അക്രമത്തിൽ ജനൽചില്ലുകൾ തകർന്നു. ഗുരുവായൂരപ്പൻ കേളേജിൽ കെ.എസ്.യുവിന്റെ കൊടിമരം ഉൾപ്പെടെ നശിപ്പിച്ചു. ലോ കോളേജിൽ നിന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ജെ.ഡി.ടിയ്ക്ക് മുന്നിലെ കെ.എസ്.യു കൊടിമരവും ബോർഡുകളും നശിപ്പിച്ചു. ലോ കോളേജിൽ നേരിയ തോതിൽ സംഘർഷമുണ്ടായിരുന്നു. ഗവ.ആർടസ് ആൻഡ് സയൻസ് കോളേജിലും സംഘർഷമുണ്ടായി.
ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ നിരവധി പ്രവർത്തകർ അണിചേർന്നു. എസ്.എഫ്.ഐ പ്രതിഷേധ പൊതുയോഗത്തിൽ ജില്ല വൈസ് പ്രസിഡന്റ് എസ്.ബി അക്ഷയ് അദ്ധ്യക്ഷനായിരുന്നു. ജില്ല സെക്രട്ടേറിയറ്റ് അംഗം അമൽ രാജീവ്, ജോയിന്റ് സെക്രട്ടറി കെ.വി. അനുരാഗ്, ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.അഖിൽ, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.മിഥുൻ, അക്ഷയ് കുമാർ, ഏരിയാ കമ്മിറ്റി അംഗം പഞ്ചമി എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ പ്രതിഷേധ പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അജീഷ് ഉദ്ഘാടനം ചെയ്തു. സൗത്ത് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വൈശാഖ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പിങ്കി പ്രമോദ്, നോർത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മുരളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.ഷാജി, എം.എം.സുബീഷ്, പ്രശോഭ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |