കുന്ദമംഗലം: സഞ്ചാരപ്രിയനായ ആകാശ് കൃഷ്ണ ഇനി നാടുചുറ്റുക സ്വന്തമായി നിർമ്മിച്ച സൈക്കിൾ ക്യാമ്പറിൽ. ലോക്ക് ഡൗൺ കാലത്ത് മുളയിട്ട സ്വപ്നം യാഥാർത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് ഈ ഇരുപതുകാരൻ.
യാത്രയുടെ ഇടവേളകളിൽ വിശ്രമിക്കാൻ ടെന്റ് ഹൗസിനേക്കാൾ എന്തുകൊണ്ടും ഉചിതം സൈക്കിൾ ക്യാമ്പർ എന്ന തിരിച്ചറിവാണ് ക്യാമ്പർ നിർമ്മാണത്തിൽ മനസ് ഉടക്കിയത്. ആക്രിക്കടയിൽ നിന്ന് ശേഖരിച്ച സാധനങ്ങൾകൊണ്ട് ഒരു ഗിയർ സൈക്കിളാണ് ആദ്യം നിർമ്മിച്ചത്. ഇരുമ്പ് ചട്ടക്കൂടിൽ പിവിസി വുഡ് ഉപയോഗിച്ച് നിർമ്മിച്ചതാണ് ക്യാമ്പറിന്റെ പുറംഭാഗം. രണ്ടുപേർക്ക് ഉറങ്ങാൻ സൗകര്യമുള്ള ക്യാമ്പറിന്റെ അകത്ത് ലൈറ്റുകൾ, ഫ്രിഡ്ജ്, ഇൻവെർട്ടർ, വാട്ടർകൂളർ, ടി.വി, എക്സോസ്റ്റ് ഫാൻ, സെക്യൂരിറ്റി അലാറം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ക്യാമ്പറിൽ സ്ഥാപിച്ച സോളാർ വഴിയാണ് വൈദ്യുതി ലഭ്യമാക്കുന്നത്. കയറ്റങ്ങളിൽ മോട്ടാറിന്റെ സഹായത്തോടെയാണ് സൈക്കിൾ മുന്നോട്ട് പോവുക. എം.80 സ്കൂട്ടറിന്റെ ചക്രങ്ങളിലാണ് ക്യാമ്പർ ഉറപ്പിച്ചിരിക്കുന്നത്. 75 കിലോ ഭാരമുള്ള ക്യാമ്പറിന് 90 സെന്റിമീറ്റർ വീതിയും 180 സെ.മീ നീളവുമുണ്ട്. നിർമ്മാണത്തിനായി 65,000 രൂപയോളം ചെലവായെന്ന് ആകാശ്കൃഷ്ണ പറയുന്നു. അച്ഛനും അമ്മയുമാണ് സ്പോൺസർമാർ. സൈക്കിൾ ക്യാമ്പറിൽ ഇന്ത്യ ചുറ്റുകയാണ് ആകാശിന്റെ സ്വപ്നം. അതിനുമുമ്പ് കേരളയാത്ര നടത്തണം. ക്യാമ്പർ പുറത്തിറക്കുന്നതിന് നിയമ തടസങ്ങളില്ലെന്ന് ഉറപ്പിച്ചശേഷമായിരിക്കും യാത്രകളെന്ന് ആകാശ് കൃഷ്ണ പറഞ്ഞു. പടനിലം നമ്പിപറമ്പത്ത് ഉദയന്റെയും റീജയുടെയും മകനായ ആകാശ്കൃഷ്ണ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |