കോഴിക്കോട്: മണ്ണെണ്ണവില തുടർച്ചയായി ഉയർത്തുന്നത് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ തിരിച്ചടിയാകുന്നു. ഇന്നലെ മൂന്ന് രൂപ വർദ്ധിച്ചതോടെ റേഷൻ മണ്ണെണ്ണ വില 84 രൂപയായി. ജനുവരിയിൽ 42 രൂപയുണ്ടായിരുന്ന മണ്ണെണ്ണയ്ക്കാണ് ഇപ്പോൾ ഇരട്ടിവിലയായിരിക്കുന്നത്. മാർച്ചിൽ 53 രൂപയായിരുന്നു. പൊതുവിപണിയിൽ 130 രൂപയായി വില വർദ്ധിക്കുകയും ചെയ്തു.
വില വലിയ തോതിൽ വർദ്ധിപ്പിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. സബ്സിഡി ഉൾപ്പടെയുള്ള ആവശ്യം ശക്തമായി ഉയർത്തുന്നതിനിടെയാണ് വീണ്ടും വില വർദ്ധിപ്പിച്ചത്.
മത്സ്യ ബന്ധനം നിറുത്തിവെയ്ക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനം നടത്തുന്നത് വലിയ നഷ്ടമാണുണ്ടാക്കുന്നത്. 1986ലാണ് ഒ.എം.ബി എൻജിൻ ഉപയോഗിക്കുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിച്ചത്. കാർഷിക, ഗാർഹിക ആവശ്യത്തിനായി കേന്ദ്രസർക്കാർ അനുവദിക്കുന്ന മണ്ണെണ്ണയിൽ നിന്നാണ് മത്സ്യബന്ധനത്തിന് നൽകിയിരുന്നത്. മത്സ്യബന്ധനത്തിനായി പ്രത്യേക ക്വാട്ടയിൽ ഉൾപ്പെടുത്തി മണ്ണെണ്ണ വിതരണം ചെയ്യണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
കേന്ദ്രം മണ്ണെണ്ണ വിഹിതം കുറയ്ക്കുക കൂടി ചെയ്തതോടെയാണ് മത്സ്യത്തൊഴിലാളികൾക്ക് അനുവദിക്കുന്ന മണ്ണെണ്ണ വിഹിതത്തിൽ കുറവുണ്ടായത്. മണ്ണെണ്ണ പെർമിറ്റ് 600 ലിറ്റർ വരെ കിട്ടിക്കൊണ്ടിരുന്നിടത്ത് ഇപ്പോൾ 120 ലിറ്ററാണ് ലഭിക്കുന്നത്.
സംസ്ഥാനത്ത് പെർമിറ്റുള്ള 14,332 എൻജിനുകളാണുള്ളത്. ഡീസൽ വില വർദ്ധവ് വലിയ തിരിച്ചടിയാകുന്നതിനിടെയാണ് മണ്ണെണ്ണയുടെയും വില വർദ്ധിക്കുന്നത്.
@ നടപടി ആവശ്യപ്പെട്ട് റേഷൻ കട ഉടമകളും
മണ്ണെണ്ണ വില വർദ്ധവ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂർ ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, എന്നിവർ ഭക്ഷ്യമന്ത്രി സി.ആർ.അനിലുമായി ചർച്ച നടത്തുകയും ആവശ്യങ്ങൾ അടങ്ങിയ നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു.
വില വർദ്ധിക്കുമ്പോഴും റേഷൻ കട ഉടമകൾക്ക് അതിനനുസരിച്ചുള്ള കമ്മീഷൻ ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. മണ്ണെണ്ണയ്ക്ക് 19 രൂപയുണ്ടായിരുന്നപ്പോഴുള്ള 2.20 രൂപ മാത്രമാണ് ഇപ്പോഴും കമ്മീഷൻ ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |