കോഴിക്കോട്: അവധിക്കാലം ആസ്വദിക്കാനിറങ്ങിയ നഗരവാസികൾക്ക് ആവേശം പകർന്ന് സ്വപ്‌ന നഗരിയിലെ അഖിലേന്ത്യാ ആരോഗ്യ, വിദ്യാഭ്യാസ കാർഷിക വ്യാവസായിക പ്രദർശനം. പരീക്ഷാക്കാലം കഴിഞ്ഞതോടെ കുട്ടികളും കുടുംബവുമായി വലിയ ഒഴുക്കാണ് പ്രദർശന നഗരിയിലേക്ക്. പ്രദർശനത്തിൽ നിന്ന് കിട്ടുന്ന തുകയുടെ ഒരുഭാഗം പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും സംഘാടകരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാശ്മീരിലെ മനോഹരമായ മഞ്ഞുമലയുടെ മാതൃക, ലോകപ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ രൂപവും ഭാവവുമെല്ലാം പ്രദർശന നഗരിയിൽ വേറിട്ട കാഴ്ചയാവുന്നു. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ അവർതന്നെ വിൽക്കുന്ന സ്റ്റാളുകൾ, നിലമ്പൂർ തേക്കിൽ തീർത്ത ഗൃഹോപകരണങ്ങൾ, 50ൽപരം വ്യാപാരസ്റ്റാളുകൾ, വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും പ്രത്യേകം ഒരുക്കിയിരിക്കുന്ന സ്റ്റാളുകൾ, പഴയകാല മിഠായികൾ, കർണാടക സംസ്ഥാനത്തെ ആദിവാസികൾ പരമ്പരാഗതമായി തയാറാക്കിയ എണ്ണകൾ, 40ൽപരം സർക്കാർ സ്റ്റാളുകൾ തുടങ്ങിയവയും ഭക്ഷണ സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാർക്കുമെല്ലാം പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ കൺവീനർ ഒ.സദാശിവൻ, ടി.വി.നിർമലൻ, കെ.രതീഷ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |