കോഴിക്കോട്: അറിവിന്റെ വ്യാപനം ഉറപ്പുവരുത്തണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ലോകവിജ്ഞാനത്തെ സമഗ്രമായി സമാഹരിച്ച് ഭാഷയെ സമ്പുഷ്ടമാക്കുന്നതിൽ വലിയ പങ്കാണ് കേരള സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവം കെ. പി.കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനത്തിന്റെ ഒരു ഉൽപ്പന്നമാണ് നമ്മളെന്നും ജീവിച്ചിരിക്കുന്നതുതന്നെ വിജ്ഞാനകോശങ്ങളിലാണെന്നും മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു.
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലിയുടെ ഭാഗമായി വിജ്ഞാനോത്സവം എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വൈജ്ഞാനിക ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനതല വിജ്ഞാനോത്സവത്തിന് പുറമേ പതിനാല് ജില്ലകളെ നാല് മേഖലകളായി തിരിച്ച് മേഖലാതല വിജ്ഞാനോത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കാസർകോട് ,കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളെ ഉൾപ്പെടുത്തിയുള്ള കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത് .
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പ് മുഖ്യാതിഥിയായി.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ശാസ്ത്ര സാഹിത്യകാരൻ പ്രൊഫ.കെ.പാപ്പൂട്ടി, മൊയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ചെയർമാൻ ഡോ.ഹുസൈൻ രണ്ടത്താണി, പ്രോഗ്രാം കോർഡിനേറ്റർ ഡോ. അബ്ദുൾഹക്കീം എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം എഴുത്തുകാരി കവിത ബാലകൃഷ്ണൻ രാവിലെ കോഴിക്കോട് ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിർവഹിച്ചു. ഡോ.കവിത ബാലകൃഷ്ണൻ, ജീവൻ ജോബ് തോമസ്, ഡോ. കെ.എം.അനിൽ എന്നിവർ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |