കോന്നി : പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയുടെ വികസന പ്രവർത്തനങ്ങളിൽ അപാകതകളുണ്ടെന്ന് പരാതി. അശാസ്ത്രിയമായ നിർമ്മാണവും കരാറുകാരുടെ താല്പര്യപ്രകാരവും അലെയ്‌മെന്റിൽ മാറ്റം വരുത്തുന്നത് റോഡ് വെള്ളക്കെട്ടാകാൻ കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. പലയിടങ്ങളിലും താത്പര്യപ്രകാരം വീതികുറച്ചാണ് നിർമ്മാണം നടന്നിട്ടുള്ളതെന്നും ആരോപണമുണ്ട്. ലോക ബാങ്ക് ധനസഹായത്തോടെ പുനലൂർ മുതൽ മൂവാറ്റുപുഴ വരെയുള്ള 82 കിലോമീറ്റർ റോഡാണ് 737. 64 കോടി രൂപ ചെലവിട്ട് വികസിപ്പിക്കുന്നത്. പണികളിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിരവധിപേർ കെ.എസ്. ടി.പി പ്രൊജക്ട് ഡയറക്‌ടർക്ക് പരാതി നൽകിയിട്ടുണ്ട്. പലയിടത്തും നിർദേശിക്കപ്പെട്ട വീതിയില്ലെന്നും ആക്ഷേപമുണ്ട്. പുനലൂർ മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിലെ ഓടയുടെ വീതി പലയിടത്തും തോന്നുന്ന അളവിലാണ്. 15 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം. പ്രധാന ജംഗ്ഷനുകളിൽ
വീതി 10 മീറ്റർ വരെയെങ്കിലും വേണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വളവിൽ വീതികുറവാണ്. ഇവിടെ ആവശ്യമായ സ്ഥലം ഏറ്റെടുക്കാത്തതും ആക്ഷേപങ്ങൾക്ക് ഇടയാക്കുന്നു. ഓടയ്ക്കൊപ്പം നടപ്പാതയും പദ്ധതിയിലുണ്ടായിരുന്നെങ്കിലും പലയിടത്തും സ്ഥലമില്ലാത്തത് നിർമ്മാണത്തിന് തടസമാകുകയാണ്. റോഡിന്റെ അളവ് രേഖപ്പെടുത്തുന്ന സർവേ കല്ലുകൾ ഇളകി കിടക്കുന്നത് പരിശോധിക്കാൻ ഉദ്യോഗസ്ഥർ വിമുഖത കാട്ടുന്നതായും ആക്ഷേപമുണ്ട്. റോഡ് വികസത്തിന്റെ ഭാഗമായി പത്തനാപുരം, കലഞ്ഞൂർ, കൂടൽ, വകയാർ, കോന്നി മേഖലകളിലെ പണികളാണ് ഇപ്പോൾ നടക്കുന്നത്. പുനലൂർ മുക്കട ജംഗ്ഷനിൽ രണ്ടിടത്തും കൂടൽ ഗാന്ധി ജംഗ്ഷന് സമീപത്തും ഉയരമുള്ള ഭാഗങ്ങളിലെ മണ്ണ് നീക്കം ചെയ്തിരുന്നു. പുനലൂർ മുതൽ കലഞ്ഞൂർ ഒന്നാംകുറ്റിവരെയും അവിടെ നിന്ന് കോന്നി വരെയും രണ്ടായി തിരിച്ചാണ് പണികൾ നടത്തുന്നത്.
വികസനം ഇങ്ങനെ
ക്രാഷ് ബാരിയറുകൾ, നടപ്പാതകൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ, ദിശ ബോർഡുകൾ, സിഗ്നൽ സംവിധാനങ്ങൾ, ടൗണുകളിൽ ബസ് ബേകൾ.
പുനലൂർ - മൂവാറ്റുപുഴ റോഡ്
82 കിലോമീറ്റർ, ചെലവ് : 737. 64 കോടി
പുനലൂർ മുതൽ കോന്നി വരെ
ചെലവിടുന്നത് : 221 കോടി രൂപ
നിർദേശിക്കപ്പെട്ട അളവിൽ സ്ഥലം ഏറ്റെടുത്തു നിർമ്മാണപ്രവർത്തങ്ങൾ പൂർത്തിയാക്കണം. വികസനത്തിന്റെ പേരിൽ തട്ടിപ്പ് അനുവദിക്കില്ല.
മുരളി,
ഒാട്ടോഡ്രൈവർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |