ശബരിമല : അയ്യപ്പന്റെ അനുഗ്രഹത്തിനായി സമർപ്പിക്കുന്ന നേർച്ചയാണ് നിറപറ വഴിപാട്. സന്നിധാനത്തെ കൊടിമരക്കീഴിൽ പറയിട്ട് നിരവധി ഭക്തരാണ് മനം നിറഞ്ഞ് മടങ്ങുന്നത്.
കത്തുന്ന പൊൻമണിവിളക്കിനെ സാക്ഷിയാക്കി തങ്ക നിറമാർന്ന നെൽക്കതിർമണികൾ പറയായി ഭഗവാന് സമർപ്പിക്കുമ്പോൾ ഐശ്വര്യവും അനുഗ്രഹവും ഭക്തന് ലഭിക്കുന്നുവെന്നാണ് വിശ്വാസം. മുമ്പ് കാർഷിക അഭിവൃദ്ധിക്ക് വേണ്ടിയാണ് പറ സമർപ്പണം ആരംഭിച്ചത്. കാർഷിക വിളയായ നെൽക്കതിരിന്റെ ഒരംശം ഭഗവാന് സമർപ്പിക്കുന്ന ചടങ്ങാണ് പറ സമർപ്പണമായി മാറിയത്. വാരിയിടുമ്പോൾ ഉതിർന്ന് വീഴുന്ന ഏത് ദ്രവ്യവും പറയായി സമർപ്പിക്കാവുന്നതാണ്.
നെല്ല്, അവൽ, മലർ, പഞ്ചസാര, കടല മുതലായ ധാരാളം ദ്രവ്യങ്ങൾ പറയായി സമർപ്പിക്കാറുണ്ട്. ഓരോ ദ്രവ്യവും പറയായി സമർപ്പിക്കുമ്പോൾ ഓരോ ഉദ്ദേശ്യമാണുള്ളത്. പഞ്ചസാര പറയിടുമ്പോൾ വിദ്യാഭ്യാസ പുരോഗതി, മലർ പറയിടുമ്പോൾ വിവാഹ തടസം മാറൽ, അവൽ പറയിടുമ്പോൾ ദാരിദ്ര്യം മാറൽ, കടല പറയിടുമ്പോൾ ശത്രുദോഷം ഒഴിവാകൽ, നാണയം കൊണ്ട് പറയിടുമ്പോൾ സമ്പദ് വർദ്ധന ഇങ്ങനെ ഓരോ ദ്രവ്യത്തിനും ഓരോ ഉദ്ദേശ്യമാണ്. എന്നാൽ, നെൽപറയിലൂടെ സർവസിദ്ധിയാണ് ഫലമായി വേദങ്ങൾ പറയുന്നത്. പണ്ട് കാലത്ത് പറയിട്ട് കിട്ടുന്ന നെൽപ്രസാദം കൃഷിസ്ഥലങ്ങളിൽ വിതറുമായിരുന്നു. അതിലൂടെ കാർഷികാഭിവൃദ്ധി ലഭ്യമാകും എന്നാണ് വിശ്വാസം. ഓരോ പറയ്ക്കും ഓരോ മന്ത്രമുണ്ട്. തെക്കൻ ജില്ലകളിലാണ് പറ നിറയ്ക്കലിന് കൂടുതൽ പ്രാധാന്യമുള്ളത്. അൻപൊലി പറയിൽ അഞ്ച് ദ്രവ്യങ്ങൾ ഒരേ പോലെ നിറയ്ക്കും. വിളക്കിന്റെ മുന്നിൽ ഗണപതിക്ക് പ്രത്യേകം നിവേദ്യം വച്ച് പൂജ നടത്തി ഈ അഞ്ച് പറയിലും കർപ്പൂരം ആരതി ഉഴിഞ്ഞ് ജല ശുദ്ധി നടത്തിയാണ് അൻപൊലി തളിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |