ശബരിമല: സന്നിധാനത്ത് ഇന്നലെയും അരവണ പ്രതിസന്ധി രൂക്ഷമായി. കണ്ടെയ്നർ തീർന്നതോടെ 17ന് ഉച്ചയോടെ നിറുത്തിവെച്ച അരവണ വിതരണം രാത്രി നിയന്ത്രിത അളവിൽ പുനരാരംഭിച്ചിരുന്നു. 17ന് രാത്രിതന്നെ അരവണ കണ്ടെയ്നർ സന്നിധാനത്ത് എത്തിച്ചെങ്കിലും ആവശ്യക്കാരുടെ എണ്ണം കൂടുതലായതിനാൽ വളരെ പെട്ടെന്നാണ് അരവണ തീരുന്നത്. ഇന്നലെ രാവിലെ മുതൽ ഒരാൾക്ക് പത്ത് ഡപ്പി അരവണയാണ് നൽകുന്നത്. ഇക്കാരണത്താൽ കൂടുതൽ ഭക്തർ ക്യൂവിൽ നിൽക്കുന്നത് തിരക്ക് വർദ്ധിക്കുവാൻ കാരണമായി. കണ്ടെയ്നറുകളിൽ നിറയ്ക്കുന്ന അരവണ അപ്പോൾതന്നെ വിതരണം ചെയ്യുന്ന കൗണ്ടറുകളിലെത്തിച്ച് വില്പന നടത്തുകയാണ് ചെയ്യുന്നത്. ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടലുകൾക്കും അപ്പുറമാണ് സന്നിധാനത്തേക്ക് എത്തുന്ന തീർത്ഥാടകരുടെ എണ്ണം. കൊല്ലത്തുനിന്നും കൂടുതൽ കണ്ടെയ്നറുകൾ എത്തിച്ച് അരവണ പ്രതിസന്ധിക്ക് പരിഹാരം കാണാനുളള തീവ്രശ്രമത്തിലാണ് ദേവസ്വം അധികൃതർ. തീർത്ഥാടനത്തിന്റെ ആദ്യനാളുകളിൽ അനുഭവപ്പെട്ട കാലാവസ്ഥാ പ്രശ്നങ്ങൾ മാറുകയും കൊവിഡ് നിയന്ത്രണത്തിൽ അയവ് വരികയും ചെയ്തതോടെ പരമ്പരാഗത പാതയും ശരണപാതയും ഭക്തർക്കായി തുറന്നുനൽകി. പമ്പാ സ്നാനവും ബലിതർപ്പണവും നടത്തുന്നതിനുളള വിലക്കു നീക്കിയതോടെ സന്നിധാനത്തേക്ക് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായി. മകരവിളക്ക് ദിനം വരെ വലിയ പ്രതിസന്ധികളോ പ്രശ്നങ്ങളോ ഇല്ലാതെ സുഗമാമായി നടന്ന തീർത്ഥാടനത്തിന് കല്ലുകടിയായി തീരുകയാണ് നിലവിലെ അരവണ പ്രതിസന്ധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |