പത്തനംതിട്ട : ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 42 ശതമാനമായി ഉയർന്നു. സംസ്ഥാന ശരാശരിയോട് (43.76 ശതമാനം) അടുക്കുകയാണ് പത്തനംതിട്ടയും. രണ്ടാംതരംഗം രൂക്ഷമായപ്പോൾ ജില്ലയിൽ ടി.പി.ആർ 22 ശതമാനം വരെ എത്തിയിരുന്നു.
കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ബി കാറ്റഗറിയിലാണ് ജില്ല. തിരുവനന്തപുരം, ഇടുക്കി, പാലക്കാട് എന്നിവയാണ് ബി കാറ്റഗറിയിലെ മറ്റ് ജില്ലകൾ. ജില്ലയിൽ രാഷ്ട്രീയ, മത, സാമൂഹ്യപൊതുപരിപാടികൾ വിലക്കി. മതപരമായ ആചാരങ്ങൾ ഒാൺലൈനായി മാത്രമാണ് നടത്തേണ്ടത്. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേരെ മാത്രമേ അനുവദിക്കൂ.
ഇന്നലെ 1708 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് പേർ മരണമടഞ്ഞു. ഇന്നലെ തിരുവല്ല (139), പത്തനംതിട്ട (138) താലൂക്കുകളിലായിരുന്നു കൊവിഡ് രോഗികൾ കൂടുതൽ. ജില്ലയിൽ കൗമാരക്കാർക്കുള്ള വാക്സിനേഷൻ പുരോഗമിക്കുകയാണെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ എൽ. അനിതാകുമാരി അറിയിച്ചു. 15 വയസിന് മുകളിലെ 66.77 ശതമാനം പേർക്ക് വാക്സിൻ നൽകി.
ജില്ലയിൽ കൊവിഡ് ബോധവൽക്കരണ പരിപാടികൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ആൾക്കൂട്ടം ഒഴിവാക്കാൻ മൈക്ക് അനൗൺസ് മെന്റുകൾ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണം എന്നിവ നടത്തും.
ആൾക്കൂട്ടമുണ്ടായാൽ ആരോട് പറയും?
കൊവിഡ് രണ്ടാംതരംഗം രൂക്ഷമായപ്പോൾ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിന് നടപടിയെടുക്കാനും മറ്റുമായി സെക്ടറൽ ഒാഫീസർമാരെ നിയമിച്ചിരുന്നു. എന്നാൽ, മൂന്നാം തരംഗം രൂക്ഷമായ നിലവിലെ സ്ഥിതിയിൽ സെക്ടറൽ ഒാഫീസർമാരെ നിയമിച്ചിട്ടില്ല. ആൾക്കൂട്ടമുണ്ടായാൽ പൊലീസിൽ അറിയിക്കണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. സെക്ടറൽ ഒാഫീസർമാരെ നിയമിക്കുന്നത് ജില്ലാ കളക്ടർമാരാണ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് നേരെത്ത സെക്ടറൽ ഒാഫീസർമാരായി നിയോഗിച്ചിരുന്നത്.
കണക്കുകൾ കൃത്യമായിരിക്കണം
കൊവിഡ് കണക്കുകൾ കൃത്യമായാണ് ശേഖരിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും അതിനനുസരിണ് നിയന്ത്രണങ്ങളിലേക്ക് പ്രവേശിക്കുകയെന്നും ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ പറഞ്ഞു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഹോം ക്വാറന്റൈൻ പാലിക്കുന്ന കാര്യത്തിൽ വീഴ്ച വരരുത്. എത്രയും വേഗത്തിൽ കരുതൽ ഡോസ് വിതരണം ചെയ്യണം. തദ്ദേശ സ്ഥാപനങ്ങൾ രോഗികൾക്കായുള്ള വാഹനസൗകര്യം, ആശയവിനിമയത്തിനായുള്ള കോൾസെന്റർ എന്നിവ ഏർപ്പെടുത്താനും കളക്ടർ നിർദ്ദേശം നൽകി.
ഡി.എം.ഒ എൽ. അനിത കുമാരി, പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ആർ. ഗോപകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |