പത്തനംതിട്ട : ആളുകൂടുമ്പോൾ പല്ല് ഞറുമ്മുന്നവർ കലോത്സവനഗരിയിലുമുണ്ട്. ആദ്യ ദിനം മുതൽ ഇന്നലെ വരെ ഒരു കലാരൂപമെന്ന രീതിയിൽ സംഘർഷങ്ങളുണ്ടായി. ആദ്യദിനം പ്രധാന വേദിയായ ജില്ലാ സ്റ്റേഡിയത്തിന് പുറത്ത് ചെറിയ രീതിയിൽ തുടങ്ങിയ വാക്കേറ്റവും ഉന്തുംതള്ളും രണ്ടാംദിവസം റോയൽ ഓഡിറ്റോറിയത്തിൽ കൈയാങ്കളിയിൽ കലാശിച്ചു. അന്ന് സംഘർഷം തടയാൻ ശ്രമിച്ച പൊലീസുകാരനും ചിതറിയോടിയ കാണികൾക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു കെ.എസ്.യു പ്രവർത്തകനെ അറസ്റ്റ് ചെയ്യുകയും അഞ്ച് പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.
മൂന്നാംദിവസം കാതോലിക്കേറ്റ് കോളേജ് വലിയ സംഘർഷത്തിനാണ് വേദിയായത്.
അഞ്ച് വേദികളുള്ള കാമ്പസിനുള്ളിൽ രാത്രി ജീപ്പിൽ എത്തി അഭ്യാസപ്രകടനം കാഴ്ചവച്ച സംഘത്തെ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. മത്സരാർത്ഥികൾ അടക്കമുള്ളവർക്ക് ഭീഷണിയായി ജീപ്പ് ഓടിച്ചതിനെ ചില വിദ്യാർത്ഥികൾ ചോദ്യംചെയ്തു. ഇത് വാക്കേറ്റത്തിൽ കലാശിച്ചു. വിവിരം അറിഞ്ഞ് എത്തിയ വോളണ്ടിയർമാർ ജീപ്പ് പുറത്ത് ഇറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘം വഴങ്ങിയില്ല. ഇത് കൈയാങ്കളിയിലേക്കും കൂട്ടത്തല്ലിലേക്കും കടക്കുകയായിരുന്നു. വൻ പൊലീസ് സംഘം എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കൈപ്പട്ടൂർ അടകൽ തെക്കേതിൽ മിഥുൻ (24), കരിമ്പനാക്കുഴി ഒറ്റപ്ളാമൂട്ടിൽ രാഹുൽ നായർ (24), പ്രക്കാനം തറയിൽ വീട്ടിൽ ശ്യാം (34), തോളൂർ മേപ്പുറത്ത് വീട്ടിൽ മെറിൻ തോമസ് (26) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാവിലെയും കാതോലിക്കേറ്റ് കോളേജ് പരിസരത്ത് ചെറിയ രീതിയിൽ സംഘർഷം അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |