പള്ളിക്കൽ : പള്ളിക്കൽ ലക്ഷംവീട് കോളനി പ്രദേശത്ത് സാംസ്കാരികനിലയവും വിജ്ഞാൻവാടിയുമുണ്ട്. എന്നാൽ ഇവയുടെ പ്രവർത്തനം മാത്രമില്ല. അടച്ചിട്ടിരിക്കുന്ന രണ്ട് കെട്ടിടങ്ങൾ മാത്രമാണിത്. 2009 - 10ൽ 3 ലക്ഷം രൂപ ചെലവിട്ടാണ് സാംസ്കാരിക നിലയത്തിന് കെട്ടിടം നിർമ്മിച്ചത്. ആദ്യമൊക്കെ വൈദ്യുതി കണക്ഷൻ ഇല്ലാത്തത് പ്രവർത്തനത്തിന് തടസമാകുന്നുവെന്ന കാരണമാണ് നിരത്തിയിരുന്നത്. പിന്നീട് വൈദ്യുതി ലഭിച്ചിട്ടും പ്രവർത്തനം തുടങ്ങിയില്ല. എന്നാൽ വൈദ്യുതി ചാർജ് അടയ്ക്കാത്തതിനാൽ കെ.എസ്.ഇ.ബി ഫ്യൂസും ഉൗരി. കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണീച്ചർ വാങ്ങിയിട്ട് സാംസ്കാരികനിലയമായി പ്രവർത്തിക്കും എന്ന് പറയാൻ തുടങ്ങിയിട്ട് 15 വർഷമായി. ഒന്നും നടന്നില്ല. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം നശിക്കുകയാണ്. സാംസ്കാരിക നിലയം നോക്കുകുത്തിയായി നശിക്കുമ്പോൾ സമീപത്തുതന്നെ പട്ടികജാതി വികസനവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് വിജ്ഞാൻവാടിക്കായി മറ്റൊരു കെട്ടിടം കൂടിപണിതു. കമ്പ്യൂട്ടർ, പത്രങ്ങൾ, ലൈബ്രറി തുടങ്ങിയവ ഒരുക്കി.
സർക്കാർ ഇ സേവനങ്ങൾ ഇവിടെ ലഭ്യമാക്കാനും നീക്കമുണ്ടായിരുന്നു. മാസം 5000 രൂപ ഓണറേറിയം നൽകി ഒരു ജീവനക്കാരിയെ താൽകാലികമായി നിയമിച്ചു. പ്രവർത്തി ദിവസങ്ങളിൽ ഉച്ചവരെ ഒരുവർഷം വിജ്ഞാൻവാടി തുറന്നിരുന്നു. ഓണറേറിയം നിലച്ചപ്പോൾ താൽകാലിക ജീവനക്കാരി ജോലിനിറുത്തി. അതോടെ വിജ്ഞാൻവാടിയും പൂട്ടി. ഇപ്പോൾ കെട്ടിടം നശിക്കുകയാണ്. കുറെ പുസ്തകങ്ങളും കമ്പ്യൂട്ടറും തടവറയിലും. ഫണ്ടില്ല എന്ന പതിവ് പല്ലവി മാത്രമേ പട്ടികജാതി വികസന വകുപ്പിനുള്ളൂ. പിന്നാക്ക ജനവിഭാഗങ്ങളെ പുരോഗതിയിലേക്ക് നയിക്കാൻ എന്നുപറഞ്ഞ് ആസൂത്രണം ചെയ്യുന്ന പദ്ധതികൾ കെട്ടിടനിർമ്മാണത്തിലൊതുങ്ങുന്നതിന് തെളിവാണ് ഇൗ രണ്ടുകേന്ദ്രങ്ങളും.
തുടർപ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിക്കാത്തതാണ് ഇത്തരം സ്ഥാപനങ്ങളുടെ നാശത്തിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |