പത്തനംതിട്ട : വിലയിടിവിനെ തുടർന്ന് നഷ്ടത്തിലായ ജില്ലയിലെ റബർ കർഷകർ കൃഷി ഉപേക്ഷിച്ചുപോയ സംഭവങ്ങൾ നിരവധി. റബർ ഉദ്പ്പാദനത്തിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്താണ് ജില്ല. എന്നാൽ, റബർ കർഷകർ കുറയുകയാണോ എന്നു ചോദിച്ചാൽ അധികൃതരുടെ കയ്യിൽ വ്യക്തമായ കണക്കില്ല. കണക്കെടുപ്പ് അടുത്തയാഴ്ച തുടങ്ങും.
ഇരുപത് വർഷം മുൻപാണ് അവസാനമായി കണക്കെടുപ്പ് നടത്തിയത്. അന്ന് റബറിന് ഇന്നത്തേക്കാളും നല്ല വില ലഭിച്ചിരുന്നു. ഷീറ്റിന് കിലോയ്ക്ക് 250രൂപ വരെ വില ഉണ്ടായിരുന്നു. വില നൂറ് രൂപ വരെ താഴ്ന്നിട്ടുണ്ട്. ഇപ്പോൾ മുന്തിയ ഇനം ഷീറ്റിന് വില 172 രൂപയാണ്. ഘട്ടംഘട്ടമായി വിലയിടിഞ്ഞും ഏറിയുമാണ് ഇൗ നിലയിലെത്തിയത്. ഇനിയും മേലോട്ടോ കീഴോട്ടോ പോകാം. വിലക്കുറവും വിലസ്ഥിരതയില്ലായ്മയും കാരണം മലയോര മേഖലയിൽ ഉൾപ്പെടെ ഒട്ടേറേ കർഷകർ റബർ കൃഷി നിറുത്തി. ഷീറ്റിന് വിലയിടിഞ്ഞപ്പോഴും ടാപ്പിംഗ് ചാർജ് അടിക്കടി ഉയർന്നുകൊണ്ടിരുന്നു. വളത്തിനും നിയന്ത്രണമില്ലാതെ വില കുതിച്ചു. ഇതൊക്കെ കാരണമാണ് കർഷകർ കൃഷി അവസാനിപ്പിച്ചത്. വലിയ തോട്ടങ്ങൾ ഉള്ളവരും ചെറുകിട കർഷകരും ഇൗ മേഖലയിൽ പിടിച്ചു നിൽക്കുന്നുണ്ട്. റബർ വെട്ടിക്കളഞ്ഞാൽ മറ്റെന്ത് കൃഷി ചെയ്യുമെന്ന ചോദ്യമാണ് അവരുടെ മനസിൽ.
കണക്കെടുപ്പ്
2002ലെ കണക്കെടുപ്പിൽ ജില്ലയിൽ 92,216 റബർ കർഷകരുണ്ട്. 50,227 ഹെക്ടറിലായിരുന്നു കൃഷി. ഇത്രയും കർഷകർ ഇപ്പോഴുണ്ടോയെന്ന് റബർ ബോർഡിനും സംശയമാണ്. കർഷകരുടെ വിവരങ്ങൾ ശേഖരിക്കാൻ ദേശീയ തലത്തിലുള്ള കണക്കെടുപ്പ് അടുത്തയാഴ്ച തുടങ്ങുമെന്നാണ് റബർ ബോർഡ് അധികൃതർ പറയുന്നത്. ഒാരോ വീടുകളിലും എന്യുമറേറ്റർമാർ എത്തി റബർ കർഷകരുണ്ടോയെന്നും തിരക്കും. വാർഡ് തിരിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. ഒാരോ പ്രദേശത്തെയും റബർ ഉദ്പ്പാദക സംഘങ്ങളുടെ സഹകരണത്തോടെയാണ് കണക്കെടുപ്പ് നടത്തുന്നത്. എത്ര റബർ കർഷകരുണ്ടെന്ന് അറിയുന്നതിനൊപ്പം സബ്സിഡി അനർഹരുടെ കൈകളിലെത്തുന്നത് തടയുന്നതിനും കൂടിയാണ് പുതിയ കണക്കെടുപ്പെന്ന് റബർ ബോർഡ് അധികൃതർ പറഞ്ഞു.
ജില്ലയിലെ ആകെ റബർ കൃഷി : 50,227 ഹെക്ടറിൽ
ആകെ കർഷകർ : 92,216
റബർ ബോർഡിന്റെ മേഖല ഒാഫീസ് അടിസ്ഥാനത്തിൽ
പത്തനംതിട്ട (കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകൾ, അടൂർ താലൂക്കിലെ കലഞ്ഞൂർ, ഏനാദിമംഗലം താലൂക്കുകൾ ഒഴികെ)
കൃഷി : 34337 ഹെക്ടർ
കർഷകർ : 57200
കലഞ്ഞൂർ, ഏനാദിമംഗലം പഞ്ചായത്തുകൾ
കൃഷി : 10000 ഹെക്ടർ
കർഷകർ : 25200
തിരുവല്ല, മല്ലപ്പള്ളി താലൂക്കുകൾ
കൃഷി : 5890 ഹെക്ടർ
കർഷകർ : 9816
'' റബറിന്റെ വിലയിടിവ് തടയാൻ അധികൃതർ നടപടിയെടുക്കുന്നില്ല.
വളത്തിന് വില കുതിക്കുകയാണ്. ടാപ്പിംഗ് ചാർജ് വർദ്ധിച്ചു.
ചെലവ് കാശ് പോലും തിരികെ കിട്ടുന്നില്ല.
എം.ശ്രീധരൻ, മല്ലശേരി റബർ ഉദ്പ്പാദക സംഘം മുൻ പ്രസിഡന്റ്.
വാഗ്ദാനം മറന്ന് മുന്നണികൾ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് റബറിന് അടിസ്ഥാന വില 250രൂപയാക്കുമെന്ന് ഇടത്, വലത്, ബി.ജെ.പി മുന്നണികൾ കർഷകർക്ക് വാഗ്ദാനം നൽകിയിരുന്നു. റബർ കൃഷിയുള്ള മേഖലകളിൽ ഇതായിരുന്നു പ്രചാരണത്തിലെ മുഖ്യവിഷയം. ഇൗ വാഗ്ദാനം ഭരണത്തിലേറിയവർ മറന്നു.
ചോദിക്കേണ്ട പ്രതിപക്ഷവും മിണ്ടുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |