പ്രമാടം : കോന്നി- ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് അപകട മേഖലയിൽ മൂന്ന് ദിവസത്തിനുള്ളിൽ ടാർ ചെയ്യണമെന്ന കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ കർശന നിർദ്ദേശം പാഴായി. വിവാദമായ ഇന്റർലോക്ക് കട്ടകൾ നീക്കിയതല്ലാതെ ആറ് ദിവസമായിട്ടും പൊതുമരാമത്ത് വകുപ്പ് ടാറിംഗിനുള്ള നടപടി സ്വീകരിച്ചില്ല. ഇതേത്തുടർന്ന് നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. നിർമ്മാണത്തിലെ അഴിമതി ആരോപണങ്ങളെ തുടർന്ന് രണ്ടര മാസമായി ഇവിടെ പണികൾ നിറുത്തിവച്ചിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് വള്ളിക്കോട് സ്വദേശിയായ യുവാവിന് ഇവിടെ ഉണ്ടായ ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ശനിയാഴ്ച ജില്ലാ കളക്ടർ ഡോ. ദിവ്യ. എസ്. അയ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ ബി.വിനുവിന് മൂന്ന് ദിവസത്തിനുള്ളിൽ ടാറിംഗ് നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന കർശന നിർദ്ദേശം നൽകിയത്. റോഡിന്റെ ഉത്തരവാദിത്വമുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കണമെന്നും കരാറുകാരനെതിരെ കർശന നടപടിയെടുക്കണമെന്നും എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
ആധുനിക രീതിയിൽ നിർമ്മിച്ച റോഡ്
വെള്ളപ്പൊക്കത്തെയും വെള്ളക്കെട്ടിനെയും അതിജീവിക്കുന്ന രീതിയിൽ ഉയർത്തിയാണ് റോഡ് പുനർ നിർമ്മിച്ചിരിക്കുന്നത്. ആറ് വർഷം മുമ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡ് ഉയർത്താഞ്ഞതിനെ തുടർന്ന് മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെട്ട് തകരുകയും പലഭാഗങ്ങളിലും
ഇരുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കങ്ങളിൽ ഈ റോഡിലെ താഴൂർ കടവ്, വള്ളിക്കോട് ഭാഗങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ദിവസങ്ങളോളം ഗതാഗതം തടസപ്പെട്ടു. 9.75 കോടി രൂപ ചെലവിൽ നിർമ്മിച്ച പന്ത്രണ്ട് കിലോമീറ്റർ ദൂരമുള്ള റോഡിന്റെ ആദ്യഘട്ട പണികൾ പൂർത്തീകരിച്ചെങ്കിലും വള്ളിക്കോട് ഭാഗത്തെ പണികൾ പ്രതിസന്ധിയിലാവുകയായിരുന്നു.
നിർമ്മാണച്ചെലവ് 9.75 കോടി
പൊതുമരാമത്ത് വകുപ്പിന്റെയും കരാറുകാരന്റെയും അനാസ്ഥ അവസാനിപ്പിച്ച് ടാറിംഗ് ഉടൻ പൂർത്തിയാക്കണം. അവഗണന തുടർന്നാൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ശക്തമായ സമരം നടത്തും.
നാട്ടുകാർ
തോരാമഴയാണ് ടാറിംഗിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.. ഇന്റർലോക്ക് മാറ്റിയ ഭാഗത്ത് മഴയെ തുടർന്ന് ഉറവ രൂപപ്പെട്ടിട്ടുണ്ട്. മഴ മാറിയാൽ ഉടൻ ടാറിംഗ് നടത്തും.
പൊതുമരാമത്ത് വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |