അടൂർ : തപാൽ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുമായി അഞ്ചലോട്ടക്കാരന്റെ കുന്തമുനയുള്ള കത്തിയും മണിയും തന്റെ സ്വകാര്യ മ്യൂസിയത്തിൽ സൂക്ഷിക്കുകയാണ് ശിലാ സന്തോഷ്. തിരുവിതാംകൂറിന്റെ തപാൽ സംവിധാനം പൊതുജനങ്ങൾക്കൂ കൂടി പ്രാപ്യമാക്കനായിരുന്നു അഞ്ചലോട്ടക്കാരൻ ഒാടിത്തുടങ്ങിയത്. പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അഞ്ചൽ പെട്ടികളിൽ നിന്ന് തപാൽ ഉരുപ്പടികളെടുത്ത് മേൽ വിലാസകാരനെ തേടിയുള്ള പരക്കംപാച്ചിലായിരുന്നു. 8 മൈൽ ദൂരമാണ് അന്ന് നിർബന്ധമായും ഓടേണ്ടത്. അതിനപ്പുറമുള്ള ഉരുപ്പടികൾ അടുത്ത അഞ്ചൽ പെട്ടിയിൽ നിക്ഷേപിക്കും. കുന്തമുനയുള്ള എസ് ആകൃതിയിലുള്ള കത്തി നീണ്ടവടിയുടെ അറ്റത്ത് ഘടിപ്പിച്ച് അതിൽ കത്തുകൾ അടങ്ങിയ തോൽ സഞ്ചി തൂക്കിയിടും. ഒരു കൈയിൽ മണി കെട്ടിയ ഇരുമ്പ് ദണ്ഡുമുണ്ടാകും. ഓടുമ്പോൾ മണി കിലുങ്ങും. മണി ശബ്ദം കേട്ടാൽ നാട്ടുകാർ വഴി മാറണം. ശല്യപ്പെടുത്താനോ വഴിതടയാനോ പാടില്ല. അങ്ങനെ ചെയ്യുന്നവരെ കായികമായി നേരിടാനുള്ള അവകാശം അഞ്ചലോട്ടക്കാരനുണ്ടായിരുന്നു. 1882 കാലത്താണ് അഞ്ചലോട്ടക്കാർ തിരുവിതാംകൂറിൽ വ്യാപകമായത്. കേരളത്തിലെ അവസാനത്തെ അഞ്ചലോട്ടക്കാരനെന്ന് പറയുന്ന ഇടുക്കി ജില്ലയിലെ കാന്തല്ലൂർ കണ്ണന്റെ കത്തിയും മണിയും കണ്ണന്റെ 85 വയസുള്ള മകൻ സുപ്രനിൽ നിന്നാണ് സന്തോഷ് ഏറ്റുവാങ്ങിയത്. മാറിയ കാലത്ത് തപാൽ സംവിധാനത്തിന്റെ തന്നെ പ്രസക്തി ചോദ്യം ചെയ്യപ്പെടുമ്പോൾ ആശയ വിനിമയത്തിന്റെ പ്രതീകമാകുന്ന അഞ്ചൽ പെട്ടി ഇന്ന് കൗതുക കാഴ്ചയാണ്. അടൂർ പോസ്റ്റോഫീസിന്റെ മുന്നിലാണ് രാജ മുദ്രയുള്ള അഞ്ചൽ പെട്ടിയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |