പൂവാർ: തീരദേശ ഗ്രാമപഞ്ചായത്തായ കരുംകുളത്ത് ശുദ്ധജലം ലഭ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ഇവിടെ ശുദ്ധജലത്തിന്റെ അപര്യാപ്തത കാരണം പകർച്ചവ്യാധികൾ പടർന്നുപിടിക്കാറുണ്ട്. കരുംകുളത്ത് സമഗ്ര കുടിവെള്ള പദ്ധതി വേണമെന്നത് പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. കരിച്ചൽ പമ്പ് ഹൗസിൽ നിന്നുള്ള വെള്ളമാണ് കാലങ്ങളായി കരുംകുളം നിവാസികൾ കുടിവെള്ളമായി ഉപയോഗിക്കുന്നത്. ഇതിലൂടെ ഒന്നോ രണ്ടോ ദിവസമാണ് വെള്ളം ലഭിക്കുന്നത്. പലപ്പോഴും ഇവിടുള്ളവർക്ക് കുടിക്കാൻ കുപ്പിവെള്ളം വാങ്ങേണ്ട ഗതികേടാണ്. ഈ അവസരം മുതലാക്കുന്ന കുടിവെള്ള മാഫിയകൾ ശുദ്ധജലമെന്ന വ്യാജേന ടാങ്കറുകളിൽ മലിനജലം എത്തിക്കാറുണ്ട്. നെയ്യാറിലെയും കരിച്ചൽ കായലിലെയും വെള്ളം ഇപ്രകാരം ടാങ്കറിൽ എത്തിച്ച് വില്പന നടത്തുന്ന സംഘവും പ്രദേശത്ത് പിടിമുറുക്കിയിട്ടുണ്ട്. 1971ൽ സ്ഥാപിച്ച കരിച്ചൽ പമ്പ് ഹൗസിൽ വെള്ളം ശുദ്ധീകരിക്കുന്നത് നാച്വറൽ ഫിൽട്ടറൈസേഷൻ മുഖേനയാണ്. ഇവിടത്തെ മോട്ടോറുകൾ പലതും പ്രവർത്തനരഹിതമാണ്. മഴക്കാലത്ത് കലങ്ങിയതും ചിപ്പോൾ ഉപ്പ് വെള്ളവും, മറ്റ് ചിലപ്പോൾ ഓര് കലർന്ന വെള്ളവുമാണ് ഇവിടെ നിന്ന് കിട്ടുന്നതെന്ന ആക്ഷേപമുണ്ട്. കരിച്ചൽ കായലിന്റെ ജലലഭ്യതയെ പ്രയോജനപ്പെടുത്താൻ നിലവിലെ സംവിധാനത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് പ്രധാന പരിമിതി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളത്തിനായി തുടക്കം കുറിച്ച കാവുംകുളം പദ്ധതിയും ലക്ഷ്യം കാണാതെ അവതാളത്തിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |