വിഴിഞ്ഞം: കഴക്കൂട്ടം - കാരോട് ബൈപ്പാസ് പണി പൂർത്തിയാകാതെ അടച്ചിട്ടിരിക്കുന്ന കോവളം ജംഗ്ഷൻ ഉടൻ തുറക്കില്ല. സിഗ്നൽ സ്ഥാപിക്കാതെ റോഡ് തുറക്കുന്നത് അപകടകരമാണെന്നാണ് കോവളം പൊലീസിന്റെ വിലയിരുത്തൽ. കോവളം റോഡ് ഉടൻ തുറക്കുമെന്ന പ്രചാരണം അഭ്യൂഹം മാത്രമാണെന്ന് അധികൃതർ പറഞ്ഞു. റോഡ് തുറക്കുന്നത് സംബന്ധിച്ച് ട്രാഫിക് സിഗ്നൽ അടക്കമുള്ള സംവിധാനങ്ങൾ തയാറാക്കുന്നത് പരിശോധിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ കഴിഞ്ഞ മാസം കോവളത്തെത്തിയിരുന്നു. കോവളം ജംഗ്ഷനിൽ നിന്ന് നിർമ്മാണം നടക്കുന്ന ബൈപാസിലേക്കുള്ള റോഡ് ഗതാഗതത്തിനായി തുറക്കണമെങ്കിൽ ട്രാഫിക് സംവിധാനം ഒരുക്കേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം ബൈപ്പാസിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കുന്നതിന് നാഷണൽ ഹൈവേ അതോറിട്ടി അംഗീകാരം നൽകില്ല. ഇത് കാരണം റോഡ് പണി പൂർത്തിയാകാതെ കോവളം മുതലുള്ള ബൈപ്പാസ് റോഡ് തുറന്ന് കൊടുക്കാനുള്ള സാദ്ധ്യത മങ്ങുന്നു.
അപാകതകൾ പരിഹരിക്കണം
ദേശീയപാത എൻജിനിയർമാർ, നാറ്റ്പാക് തുടങ്ങിയവരുമായി ചർച്ച നടത്തിയശേഷം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി രൂപീകരിച്ച് റിപ്പോർട്ട് ലഭിച്ചശേഷമേ ട്രാഫിക് സംവിധാനം സജ്ജമാക്കുന്നതിനെ കുറിച്ച് പറയാൻ കഴിയൂവെന്ന് കോവളം പൊലീസ് പറഞ്ഞു. കോവളം ബൈപ്പാസ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ സമരപരിപാടികൾ നടന്നിരുന്നു. റോഡ് പണി പൂർത്തിയാകാതെ ടോൾ പിരിക്കുന്നത് സംബന്ധിച്ച് പരാതികളുമായി ജനപ്രതിനിധികൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.
ബൈപ്പാസിന്റെ പുന്നക്കുളം മുതലുള്ള റോഡ് പണി തടസപ്പെട്ടിരിക്കുകയാണ്. നിർമ്മാണത്തിലെ അപാകത കാരണം ഇവിടെ പലതവണ റോഡ് തകർന്നു. ഇവ പുനർ നിർമ്മിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. അതിനിടെ മറ്റൊരു ഭാഗവും തകർന്നു. ചെന്നൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധിക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. പുന്നക്കുളം മുതൽ തെങ്കവിളവരെയുള്ള ഭാഗമാണ് പണി തടസ്സപ്പെട്ടിരിക്കുന്നത്. ഇത് പൂർത്തിയാകാൻ കാലതാമസമെടുക്കുമെന്നാണറിവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |