തൃശൂർ: മാസങ്ങളായി നിർമ്മാണം നീളുമ്പോൾ, സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കാതെ അപകടക്കെണിയാവുകയാണ് ദേശീയ - സംസ്ഥാനപാതകൾ. മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള 30 കിലോമീറ്റർ ദൂരത്ത് തെരുവുവിളക്കുകളോ സി.സി.ടി.വി കാമറകളോ വേണ്ടത്രയില്ല. രാത്രിയിൽ പൊലീസ് പരിശോധനയും ചടങ്ങിന് മാത്രം.
ജനവാസമേഖലകൾ, സർവീസ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങൾ, അപകടസാദ്ധ്യതാ വഴികളിൽ എന്നിവിടങ്ങളിലെല്ലാം സൂചനാ ബോർഡുകളും സ്ഥാപിക്കേണ്ടതുണ്ട്. അതിനാൽ പാലക്കാട് പാതയിൽ അപകടങ്ങളൊഴിഞ്ഞ നേരമില്ല. ഈ വർഷം മുപ്പതോളം വലുതും ചെറുതമായ അപകടങ്ങളുണ്ടായി. ഏഴ് പേർ മരിച്ചു. അനധികൃതമായി പാർക്ക് ചെയ്യുന്നതും ലൈൻ ട്രാഫിക് പാലിക്കാത്തതും അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതും അമിതവേഗവും വെളിച്ചക്കുറവുമെല്ലാം ഇടപ്പളളി - മണ്ണുത്തി പാതയിലും മണ്ണുത്തി - വടക്കഞ്ചേരി പാതയിലുമെല്ലാം ഒരുപോലെതന്നെയാണ്. സർവീസ് റോഡുകളിലും തെറ്റായ ദിശയിൽ വാഹനമോടിച്ച് അപകടങ്ങളുണ്ടാകുന്നുണ്ട്.
തൃശൂർ - ഇരിങ്ങാലക്കുട പാതയിൽ പാലയ്ക്കൽ വരെ ഒരു ലൈനിൽ മാത്രമാണ് ഗതാഗതം. ഒരു ലൈൻ പൊളിച്ചിട്ട് ശേഷം പണികൾക്ക് വേഗമില്ല. തൃശൂർ - കുറ്റിപ്പുറം പാതയിൽ പേരാമംഗലംമുതൽ മുണ്ടൂർ വരെയും ഇതു തന്നെയാണ് അവസ്ഥ.
പണിതീരാത്ത വഴികളിൽ മത്സരയോട്ടം
ടൈം പഞ്ചിംഗ് ഏർപ്പെടുത്തിയും സ്പീഡ് ഗവർണർ ഘടിപ്പിച്ചും മത്സരയോട്ടം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. സി.സി.ടി.വി കാമറകൾ നിർബന്ധമാക്കാനുള്ള പുതിയ തീരുമാനവും കാര്യമായ ഗുണം ചെയ്യാനിടയില്ലെന്നാണ് പറയുന്നത്. വരുമാന വർദ്ധനവാണ് മത്സരത്തിന്റെ യഥാർത്ഥ ലക്ഷ്യം.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെക്കുറിച്ചും അതുമൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ വരുമ്പോൾ, മോട്ടോർ വാഹന വകുപ്പും പൊലീസും പല പരിഹാര നടപടികളും പ്രഖ്യാപിക്കുമെങ്കിലും കുറച്ചുകഴിയുമ്പോൾ എല്ലാം ആവർത്തിക്കും. പ്രശ്‌നത്തിന്റെ മൂലകാരണം കണ്ടെത്താനോ അതിനുള്ള ശാശ്വത പരിഹാരം നടപ്പാക്കാനോ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.
മത്സരയാേട്ടം ഒഴിവാക്കാം
ഒരേ റൂട്ടിൽ ഓടുന്ന എല്ലാ ബസുകളുടെയും വരുമാനം ഒന്നിച്ചെടുത്ത്, അത് ഓരോ ബസുകൾക്കും ഓടിയ ദൂരത്തിന്റെ (കിലോമീറ്ററിന്റെ) അടിസ്ഥാനത്തിൽ പങ്കുവയ്ക്കുക എന്ന ആശയം പ്രസക്തമാകുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. വിവര സാങ്കേതികവിദ്യ വളർന്നു കൊണ്ടിരിക്കുന്നതിനാൽ, ടിക്കറ്റിംഗ് യന്ത്രവും ജി.പി.എസും വഴിയായി ഓരോ ബസുകളുടെയും വരുമാനവും ഓടിയ ദൂരവും കൃത്യമായി കണക്കാക്കാൻ കഴിയും. ഓരോ യാത്രക്കാരിൽ നിന്നുള്ള വരുമാനവും കൃത്യമായി രേഖപ്പെടുത്തുന്നുവെന്നും അവർക്ക് ടിക്കറ്റ് (അത് ഡിജിറ്റൽ രൂപത്തിലുമാവാം) നൽകുന്നുവെന്നും ഉറപ്പാക്കിയാൽ മതി.
- പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |