കുന്നംകുളം : വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ട ദമ്പതികൾ വാനിൽ താമസസൗകര്യമൊരുക്കി ഇന്ത്യ ചുറ്റാനിറങ്ങുന്നു. ഒറ്റപ്പിലാവ് കോട്ടപ്പുറത്ത് അഖിൽ ഷംസിയ ദമ്പതികളാണ് രാജ്യമൊട്ടാകെയുള്ള ആറ് മാസത്തെ വേറിട്ട വാൻ ഇന്ത്യ ജീവിതയാത്രയ്ക്ക് പുറപ്പെട്ടത്. വാൻ യാത്രയുടെ ഫ്‌ളാഗ് ഓഫ് പെരുമ്പിലാവ് ജംഗ്ഷനിൽ കുന്നംകുളം എം.എൽ.എ എ.സി മൊയ്തീൻ നിർവഹിച്ചു.
കൊവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചും കൊവിഡ് പ്രോട്ടോകോൾ പാലിച്ചും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും നേപ്പാളും ഭൂട്ടാനും ഉൾപ്പെടെ യാത്ര ചെയ്യാനാണ് ഇവരുടെ തീരുമാനം. ഇതിനായി മാരുതി ഓമ്‌നി വാനിൽ സാധാരണ ഒരു വീടിന്റെ റൂമിൽ സജ്ജീകരിച്ച മാതൃകയിലുള്ള എല്ലാ സംവിധാനവും ഒരുക്കി. നേരത്തെ ഉപയോഗിച്ചിരുന്ന വാനിൽ ഈ സൗകര്യം ഒരുക്കാനായി 25,000 രൂപയോളം ചെലവഴിച്ചു. താമസസൗകര്യം ലഭിക്കാത്തപ്പോൾ മാത്രമാകും വാനിൽ താമസിക്കുക.
വ്യത്യസ്തമായ കാഴ്ചകളും പ്രകൃതിയും സംസ്‌കാരവും ട്രാവൽ ലൈഫ് ബൈ അഖീൽ ആൻഡ് ഷംസി എന്ന യു ട്യൂബ് ചാനലിലൂടെ ദിവസവും പ്രേക്ഷകരിലേക്കെത്തിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ഐ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഖിലിന്റെ പിതാവ് ആസിഫ്, മുൻ പഞ്ചായത്തംഗങ്ങളായ കെ.ഇ. സുധീർ, കെ. കൊച്ചനിയൻ, പൊതുപ്രവർത്തകൻ എം.എ. കമറുദ്ദീൻ, എം.എ. അഹമ്മദുണ്ണി, ഒ. മായിൻ മാസ്റ്റർ എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |