തൃശൂർ: തമിഴ്‌നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി കനത്തതോടെ തൃശൂരുൾപ്പെടെ വടക്കൻ ജില്ലകളിൽ ഇടിമിന്നലോടെ നാല് ദിവസം പെയ്യാനിരിക്കുന്നത് കനത്ത മഴ. ശനിയാഴ്ച വൈകിട്ട് മുതൽ തുടങ്ങിയ മഴ കനത്ത നാശനഷ്ടമുണ്ടാക്കി. ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മലയോരത്താണ് ശക്തമായ മഴയ്ക്ക് സാദ്ധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെ നിരോധിച്ചുള്ള ഉത്തരവുണ്ടാകും. വൈദ്യുത ലൈനുകളുടെയും ട്രാൻസ്‌ഫോമറുകളുടെയും അപകട സാദ്ധ്യത പരിശോധിച്ച് മുൻകൂർ നടപടിയെടുക്കും. താഴ്ന്ന പ്രദേശങ്ങളിലുള്ള വൈദ്യുത പവർഹൗസുകളിലും മറ്റ് പ്രധാന സ്ഥാപനങ്ങളിലും വെള്ളം കയറാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടുള്ള മുൻകരുതലെടുക്കും. അണക്കെട്ടുകളിൽ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കും.
കണക്കിൽ തുലാവർഷം
സെപ്റ്റംബർ അവസാനം മൺസൂൺ അവസാനിച്ചതിനാൽ ഇപ്പോൾ പെയ്യുന്ന മഴ തുലാവർഷത്തിന്റെ കണക്കിൽപെടും. തുലാവർഷ മഴയ്ക്ക് സമാനരീതിയിലാണ് പെയ്യുന്നതും. കഴിഞ്ഞ കുറേ വർഷമായി തുലാമഴ കുറവായിരുന്നു.
സാദ്ധ്യതകൾ
മണിക്കൂറിൽ 40 കി. മീ. വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റും ഇടിമിന്നലോടും കൂടിയ മഴ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയവ.
മഞ്ഞ അലർട്ട്
24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെയുള്ള മഴ
തൃശൂരിൽ: 3, 4, 5, 7 തിയതികളിൽ.
മുൻകരുതൽ
ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ബന്ധപ്പെട്ട വകുപ്പുകൾ ഓറഞ്ച് ബുക്ക് 2021 അടിസ്ഥാനമാക്കിയുള്ള തയ്യാറെടുപ്പ് പൂർത്തീകരിച്ചോയെന്ന് പരിശോധിക്കും.
വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാദ്ധ്യതാ മേഖലകളിൽ അടിയന്തരമായി കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പ്
ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ദ്ധ സമിതി എന്നിവ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ അടിയന്തരമായി ക്യാമ്പുകൾ സജ്ജമാക്കും.
ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.
ന്യൂനമർദ്ദത്തിന് മുന്നോടിയായിട്ടുള്ള ചക്രവാതച്ചുഴി പലപ്പോഴും സംഭവിക്കുന്നതാണ്. ചിലപ്പോൾ ന്യൂനമർദ്ദമായി പരിണമിക്കാം. ഒക്ടോബർ, നവംബർ മാസങ്ങൾ ചുഴലിക്കാറ്റുകളുടെ കാലമാണ്.
ഡോ. ഗോപകുമാർ ചോലയിൽ
കാലാവസ്ഥാഗവേഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |