തൃശൂർ : ലോകത്ത് പുതുതായി ഉണ്ടായിട്ടുള്ള മുഴുവൻ പ്രതിസന്ധികളും മുതലാളിത്ത ചൂഷണ രീതി ശാസ്ത്രത്തിന്റെ ഉപോൽപന്നമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സി.പി.എം തൃശൂർ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ മഹാമാരികൾ ഉണ്ടായതും കൃത്യമായ ചികിത്സ കിട്ടാത്തതും ആഗോളവത്കരണത്തിന്റെ പരിണിതഫലമാണ്. സാമ്പത്തിക പ്രതിസന്ധികളിലും രോഗങ്ങളിലും വലഞ്ഞ് ലോകത്തെ 30 ശതമാനംപേർ കടുത്ത ദുരിതത്തിലായി. ഇതിനായി ഭരണാധികാരികൾ പ്രഖ്യാപിച്ച ഉത്തേജ പാക്കേജുകളെല്ലാം കുത്തക മുതലാളിമാരുടെ സംരക്ഷണത്തിനായുള്ളതായി മാറി.
സമ്പന്നന്മാരെ വളർത്തുന്ന മോദിയുടെ നയം മൂലം മുതലാളിമാർക്ക് വേഗത്തിൽ ലാഭം കൊയ്യാവുന്ന രാജ്യമായി ഇന്ത്യ മാറി. സാധാരണക്കാരെ ചൂഷണത്തിന്റെ നെരിപ്പോടിലേക്ക് തള്ളിവിടുന്നു. ഇതിനെതിരെ പ്രതിരോധിക്കാനുള്ള ശേഷി പോലും ഇല്ലാതെ കോൺഗ്രസ് അനുദിനം ശിഥിലമാകുന്നു. ഗൗരവകരമായ ഈ പ്രതിസന്ധികളെ മറികടക്കാൻ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ബഹുജന പോരാട്ടങ്ങൾക്കേ കഴിയൂവെന്നും വിജയരാഘവൻ പറഞ്ഞു. മുതിർന്ന പാർട്ടി അംഗം എ.ആർ. കുമാരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, പി.കെ. ബിജു, യു.പി. ജോസഫ്, എം.കെ. കണ്ണൻ, പി.കെ. ഷാജൻ, മന്ത്രി ആർ. ബിന്ദു, ഏരിയാ സെക്രട്ടറി രവീന്ദ്രൻ, മേയർ എം.കെ. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
കരുവന്നൂർ വിഷയത്തിന് കാരണം
നേതാക്കളുടെ പിടിപ്പുകേട്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ ഉൾപ്പെടെ സംസ്ഥാന ജില്ലാ നേതാക്കൾക്ക് നേരെ വിമർശനശരവുമായി പ്രതിനിധികൾ.
സി.പി.എം തൃശൂർ ഏരിയ സമ്മേളനത്തിലാണ് ചില നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചത്.
മുതിർന്ന നേതാക്കളുടെ പിന്തുണ തട്ടിപ്പുകാർക്ക് ലഭിച്ചതായി സംശയിക്കേണ്ടതുണ്ടെന്ന ആരോപണവും പ്രതിനിധികൾ ഉയർത്തി. പാർട്ടിയെ പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കുന്ന ഘട്ടം വരെ നേതാക്കൾ മൂടിവെച്ചു. ചില നേതാക്കളുടെ വഴിവിട്ട ജീവിത രീതിയും മോശം പെരുമാറ്റവും പ്രതിനിധികൾ ഉന്നയിച്ചു. മുതിർന്ന നേതാവിൽ നിന്നും വനിതകൾക്ക് നേരെയുണ്ടായ സമീപനത്തിൽ കടുത്ത നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ നാണക്കേടുണ്ടാവുമെന്നായിരുന്നു ഒരു പ്രതിനിധിയുടെ മുന്നറിയിപ്പ്.
തുടർഭരണം ലഭിച്ചതിന്റെ സന്തോഷത്തേക്കാളുപരി ദിനേനയുയരുന്ന വിവാദങ്ങൾ പാർട്ടിക്കും സർക്കാരിനും അവമതിപ്പുണ്ടാക്കുന്നുണ്ട്. കോൺഗ്രസിൽ തമ്മിൽത്തല്ല് തീർക്കാൻ കഴിയാത്തതിനാലാണ് രക്ഷപ്പെട്ടു പോകുന്നത്. പൊലീസ് പെരുമാറ്റവും കോർപറേഷൻ ഭരണവും ചർച്ചയിൽ ഉയർന്നു. ഇന്നും ചർച്ച തുടരും. നിലവിലെ സെക്രട്ടറി കെ. രവീന്ദ്രൻ തുടരാനാണ് സാദ്ധ്യത. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ എന്നിവർ പുതിയ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെട്ടേക്കും. സമ്മേളനം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. 11 ലോക്കൽ കമ്മിറ്റികളിൽ നിന്ന് 145 പ്രതിനിധികളും ഏരിയ കമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച സമ്മേളനം സമാപിക്കും.
ഉദ്ഘാടന വേദിയിൽ മേയറും
കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച മേയർ എം.കെ. വർഗീസും ഏരിയ സമ്മേളനത്തിൽ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ വേദിയിലാണ് വർഗീസിന് ഇരിപ്പിടം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |