തൃശൂർ: ഉൾക്കാടുകളിൽ ചെരിയുന്ന കാട്ടാനകളുടെ കൊമ്പും, പല്ലും, വാലും കവരാൻ കാടുകയറുന്ന സംഘങ്ങൾ ഇപ്പോഴും സജീവം. വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്ന ആദിവാസികളെ സ്വാധീനിച്ചാണ് ആനകളും വന്യമൃഗങ്ങളും ചത്തിട്ടുണ്ടോയെന്ന വിവരം ശേഖരിക്കുന്നത്.
കാടിറങ്ങുമ്പോൾ വൈദ്യുതാഘതമേറ്റും മറ്റ് അസുഖങ്ങൾ മൂലവും നിരവധി കാട്ടാനകൾ ചരിയുന്നുണ്ടെന്നാണ് വിവരം. ഇവ അഴുകി ദ്രവിക്കാൻ ആറുമാസം വരെ സമയമെടുക്കും. ഇതിനുള്ളിൽ കണ്ടെത്തി വിലപിടിപ്പുള്ളവ കവരുകയാണ് പതിവത്രെ.
20 മുതൽ 30 കിലോമീറ്റർ വരെ ഉൾക്കാടുകളിലേക്ക് കയറി വിലപ്പിടിപ്പുള്ള വസ്തുക്കൾ നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്നതാണ് സംഘങ്ങളുടെ രീതി. കഴിഞ്ഞ ദിവസം പീച്ചി ഫോറസ്റ്റ് പരിധിയിലെ മാമ്പറയിൽ ചെരിഞ്ഞ പിടിയാനയുടെ രണ്ട് തേറ്റകളും പല്ലും മണിയൻകിണർ ആദിവാസി കോളനിയിലെ യുവാവിന് ലഭിച്ചിരുന്നു.
നാട്ടിലെത്തിച്ച് വിൽപ്പന നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു യുവാവ്. എന്നാൽ വനം വകുപ്പ് അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ കുടുക്കി. മണിയൻകിണർ കോളനിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ നിന്നാണ് പിടിയാനയുടെ തേറ്റയും കൊമ്പും കണ്ടെത്തിയത്.
മാസങ്ങൾക്ക് മുമ്പ്
മാസങ്ങൾക്ക് മുമ്പ് ആനകളുടെ കൊമ്പും പല്ലും എടുത്തു വിൽക്കുന്ന അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണിയായ തോമസ് പീറ്ററിനെ വനം വകുപ്പ് പിടികൂടിയിരുന്നു. ഇയാൾക്ക് ആനക്കൊമ്പ് എത്തിച്ച വടക്കഞ്ചേരി പാലക്കുഴി സ്വദേശി ഇല്ലിക്കൽ ജയ്‌മോനും പിടിയിലായിരുന്നു. മൂന്നു മാസം മുമ്പ് പീച്ചി വന്യജീവി സങ്കേതത്തിന് സമീപം ആലത്തൂർ റെയ്ഞ്ചിലെ പാലക്കുഴി വിലങ്ങൻപാറ ഭാഗത്തുനിന്നാണ് ആനക്കൊമ്പും ആനപ്പല്ലും ജയ്‌മോൻ എടുത്തത്. ആനക്കൊമ്പിന് അഡ്വാൻസായി അമ്പതിനായിരം രൂപ ജയ്‌മോൻ, തോമസ് പീറ്ററിൽ നിന്നും വാങ്ങിയിരുന്നു. മാൻതോൽ, അവയുടെ കൊമ്പ് എന്നിവ കണ്ടെത്തി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്നവരും ഏറെയുണ്ട്.
ശേഖരിക്കാവുന്നത് വനവിഭവങ്ങൾ മാത്രം
വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നവർ അതൊഴിച്ച് മറ്റൊന്നും കാട്ടിനുള്ളിൽ നിന്ന് കൊണ്ടുവരരുതെന്നാണ് നിയമം. ആനകളുടെ ജഡമോ മറ്റ് വസ്തുക്കളോ കണ്ടാൽ അത് വനപാലകരെ വിവരം അറിയിക്കണം. ഭൂരിഭാഗം പേരും ഇത് പാലിക്കുന്നുണ്ടെങ്കിലും മറ്റു ചിലർക്ക് വൻവാഗ്ദാനങ്ങൾ നൽകി വിവരം ചോർത്തുകയാണ് മാഫിയകൾ. വഴികാട്ടുന്നവർക്ക് കമ്മിഷൻ കിട്ടും. ആനയുടെ ഒരു പല്ലിന് മാത്രം 25000 രൂപ വരെ ഈടാക്കുന്നുണ്ടത്രെ. ലക്ഷങ്ങളാണ് ആനക്കൊമ്പിന്റെ വില.
കാട്ടുകള്ളൻമാരുടെ കടന്നുകയറ്റം തടയുന്നതിന് ആദിവാസി ഊരുകളിൽ ബോധവത്കരണം നടക്കുന്നുണ്ട്. മൂപ്പൻമാരുടെ നേതൃത്വത്തിൽ ചേരുന്ന ഊരു കൂട്ടങ്ങളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നവർ പാലിക്കേണ്ട നിയമങ്ങളും ജാഗ്രതയും സംബന്ധിച്ച് അവബോധം നൽകാറുണ്ട്. പല അവസരങ്ങളിലും ഇത്തരം കൂടിച്ചേരലുകളിൽ വനപാലകരുടെ സാന്നിദ്ധ്യവും ഉണ്ടാകാറുണ്ട്.
- കുട്ടൻ, മൂപ്പൻ, മണിയൻകിണർ കോളനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |