തൃശൂർ: ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ട പരിശോധനയുടെ ഭാഗമായി അരണാട്ടുകര ഗവ യു.പി സ്‌കൂളിൽ പരിശോധന. പരിശോധനയുടെ ഭാഗമായി ഭക്ഷണസാധനങ്ങളും സാമഗ്രികളും പാചകപ്പുരയും അടക്കം സംഘം പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ ഡി.പി.ഐയുടെ വീഡിയോ കോൺഫറൻസിന് പിന്നാലെ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.സി.മദനമോഹനൻ, ജില്ലാ ഉച്ചഭക്ഷണ ജില്ലാ കോഡിനേറ്റർ ബിനു വർഗീസ്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. എം.ജി ബിനോയ്, ആരോഗ്യ മിഷൻ ഓഫീസർ ഡോ.ആർ.രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കുട്ടികൾക്ക് ഒപ്പം ഭക്ഷണം കഴിച്ചു
സാമ്പാറും ഉപ്പേരിയും അടക്കം ഊണ് കുട്ടികൾക്കൊപ്പം കഴിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസും ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.സി മദനമോഹനനും. പരിശോധനയുടെ ഭാഗമായെത്തി അരണാട്ടുകര യു.പി സ്‌കൂളിലാണ് കുട്ടികൾക്ക് ഒപ്പം ഭക്ഷണം കഴിച്ചത്.
പരിശോധന നാളെ വരെ
954 സ്‌കൂളുകളിലാണ് ഉച്ചക്കഞ്ഞി വിതരണം നടത്തുന്നത്. 12 എ.ഇ.ഒകളിലായുള്ള സ്‌കൂളുകൾ ഓരോ മേഖലകളിലും നിശ്ചയിക്കപ്പെട്ട ഉച്ചഭക്ഷണം ഉദ്യോഗസ്ഥർ പരിശോധിക്കും. നാളെ വരെയാണ് പരിശോധനയ്ക്ക് സമയം നൽകിയിട്ടുള്ളത്. അതുകൊണ്ട് ഇവർക്ക് എല്ലാ സ്‌കൂളിലും കയറി പരിശോധന നടത്തുന്നതിന് സമയം ലഭിക്കില്ല. അങ്ങനെ വന്നാൽ പരിശോധന പ്രഹസനമാവുമെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. അതേസമയം ഉച്ചഭക്ഷണ നടത്തിപ്പിന് ഉണ്ടാവുന്ന ഭീമമായ ചെലവ് കണ്ടെത്താനാവാതെ അദ്ധ്യാപകരും പ്രധാന അദ്ധ്യാപകരും നെട്ടോട്ടത്തിലാണ്. പരിശോധനയ്ക്ക് പിന്നാലെ പണം അനുവദിക്കുമെന്ന പ്രതീക്ഷയിൽ പരിശോധനയെ സ്‌കൂൾ അധികാരികൾ സ്വാഗതം ചെയ്യുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |