തൃശൂർ: വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകാൻ ഗ്രാമീണ ടൂറിസം പദ്ധതി പ്രവർത്തനങ്ങളുമായി തദ്ദേശസ്ഥാപനങ്ങൾ. ഗ്രാമങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും സാധാരണക്കാരുടെ വരുമാന വർദ്ധനയും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ടൂറിസം, തദ്ദേശവകുപ്പുകൾ നേതൃത്വം നൽകും.
തദ്ദേശസ്ഥാപനങ്ങളെ ടൂറിസത്തിന്റെ പ്രധാന ആതിഥേയരാക്കും. ഓരോ പ്രദേശത്തെയും വിനോദകേന്ദ്രങ്ങളുടെ വികസനവും ഏറ്റെടുക്കും. ടൂറിസം സാദ്ധ്യതകൾ സംബന്ധിച്ചുള്ള പദ്ധതിരേഖകൾ ടൂറിസം വകുപ്പിലേക്ക് നൽകിത്തുടങ്ങിയിട്ടുണ്ട്. ഗ്രാമീണ ടൂറിസത്തിനായി പഞ്ചായത്തുകൾ പ്രത്യേക ഫണ്ടും വകയിരുത്തി. ഓണക്കാലത്ത് ആൾത്തിരക്കേറുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം തദ്ദേശീയമായ കേന്ദ്രങ്ങളും സജീവമാകും. ചരിത്രസ്മാരകങ്ങളും പ്രകൃതിരമണീയമായ സ്ഥലങ്ങളും പുരാതന ദേവാലയങ്ങളുമെല്ലാം കോർത്തിണക്കിയാകും വിനോദസഞ്ചാര പദ്ധതികൾ.
വനമേഖലയും ചേർന്നുള്ള മല്ലൻകുഴി വെള്ളച്ചാട്ടവും മല്ലൻകാവും കുടക്കല്ലും ചരിത്രസ്മാരകങ്ങളുമെല്ലാം കോർത്തിണക്കി, കടങ്ങോട് പഞ്ചായത്തിന്റെ ടൂറിസം സാദ്ധ്യതകൾ അവലോകനം ചെയ്തിരുന്നു.
ബ്രിട്ടീഷുകാർ പണിത 100 മീറ്റർ നീളമുള്ള ഉരുക്കുപാലവും പാലത്തോട് ചേർന്ന് ഗ്രാമഭംഗി വിളിച്ചോതുന്ന കൂമ്പുഴ പാടശേഖരങ്ങളുമെല്ലാം ഇതിലുൾപ്പെടും.
കൈകോർത്ത് ജില്ലാപഞ്ചായത്തും
വറ്റാത്ത നീരുറവ, നീർച്ചാലുകൾ, ചെറിയ വെള്ളച്ചാട്ടം എന്നിവ നിറഞ്ഞ മല്ലൻകുഴിയെ പ്രാദേശിക ടൂറിസം കേന്ദ്രമാക്കാൻ ജില്ലാ പഞ്ചായത്തും തയ്യാറെടുക്കുന്നുണ്ട്. സൗന്ദര്യവത്കരണത്തിനുള്ള ഫണ്ട് ജില്ലാ പഞ്ചായത്തിൽ നിന്നും ലഭ്യമാകും. ഇതിന്റെ ഭാഗമായി ജില്ലാ മണ്ണ് സംരക്ഷണ കേന്ദ്രം സ്ഥലത്ത് പരിശോധന നടത്തി. വനപ്രദേശത്തുള്ള ആംബ്രക്കുളം ചണ്ടി നീക്കി ആഴം കൂട്ടിയാൽ കൂടുതൽ വെള്ളം സംഭരിക്കാനും താഴ് വാരത്തെ നീരുറവ സംരക്ഷിക്കാനും കഴിയും.
ചരിത്ര സ്മാരകങ്ങളും ഗുഹകളും
സംരക്ഷിത ചരിത്രസ്മാരകമായി കേന്ദ്രസർക്കാർ ഏറ്റെടുത്ത എയ്യാൽ ഗുഹയും പദ്ധതിയിലുണ്ട്. മഹാശിലായുഗത്തിൽ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന മൺപാത്രം, ഇരുമ്പ് ഉപകരണങ്ങൾ തുടങ്ങിയവയും എ.ഡി ഒന്നാം നൂറ്റാണ്ടിലെ റോമൻ സ്വർണ്ണനാണയങ്ങൾ, നന്നങ്ങാടി എന്നിവ എയ്യാൽ ഗുഹാ പരിസരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. കൊച്ചി രാജാവ് നിർമ്മിച്ചു നൽകിയ കോടനാട് മന, തെക്കേടത്ത് മന, പാണ്ടം പറമ്പത്ത് മന, പാഴിയോട്ടുമന, വടക്കേടത്ത് മന, മഠത്തിൽ മന തുടങ്ങിയവയും പുരാതന ക്ഷേത്രങ്ങളും പള്ളികളും തീർത്ഥാടന ടൂറിസം സാദ്ധ്യതകളാണ്. കുട്ട നിർമ്മാണം, പാരമ്പര്യ ചെണ്ട നിർമ്മാതാക്കളായ പെരുങ്കൊല്ലൻ വിഭാഗത്തിലുള്ളവരുടെ ചെണ്ട നിർമ്മാണ കേന്ദ്രങ്ങൾ, തുകൽ നിർമ്മാണ കേന്ദ്രങ്ങൾ എന്നിവയും ഉൾപ്പെടുത്തിയുള്ള ഗ്രാമീണ ടൂറിസമാണ് നടപ്പാക്കുന്നത്.
പഞ്ചായത്തുകൾക്ക് വിവിധ പദ്ധതികൾ നടപ്പാക്കാൻ എൻ.ഒ.സി ലഭ്യമാക്കാനും ടൂറിസം സംബന്ധിച്ച പദ്ധതികളും വിദഗ്ദ്ധ ഉപദേശങ്ങളും നൽകാനും ഡി.ടി.പി.സി സജീവമായി രംഗത്തുണ്ട്.
ജോബി ജോർജ്
സെക്രട്ടറി, ഡി.ടി.പി.സി.
അവിസ്മരണീയം
പുള്ളിലെ താമരക്കാഴ്ച
പ്രമോദ് ചേർപ്പ്
ചേർപ്പ്: ചിങ്ങത്തിലെ ഓണത്തിന് മുമ്പേ വസന്തകാല കാഴ്ചയൊരുക്കുകയാണ് പള്ളിപ്പുറം ആലപ്പാട് റൂട്ടിലുള്ള പുള്ളിലെ ജലാശയം. പൂവിട്ട് നിറഞ്ഞ് നിൽക്കുന്ന താമര - ആമ്പൽ കാഴ്ചയാണ് കാഴ്ചക്കാരെ ഭ്രമിപ്പിക്കുന്നത്. നാട്ടു ഭംഗി നിറഞ്ഞ പുള്ളിലെ കാഴ്ച എത്തുന്നവരെയെല്ലാം ആകർഷിക്കുന്നു. രാവിലെയും വൈകിട്ടുമുള്ള കാഴ്ചകളാണ് ഏറെ ഹൃദ്യം. അമ്പത് രൂപ മുടക്കിയാൽ വഞ്ചിയിൽ മണിക്കൂറുകൾ പുള്ളിലെ പാടശേഖരത്തിലൂടെ സഞ്ചരിക്കാം. വർണത്താമരകളെ തൊട്ടറിയുകയും സ്വന്തമാക്കുകയും ചെയ്യാം. വിവാഹം, വീഡിയോ ആൽബം, സിനിമ, സീരിയൽ അണിയറപ്രവർത്തകരുടെയും, ഫോട്ടോഗ്രാഫർമാരുടെയും ഇഷ്ട ലൊക്കേഷനായും പുള്ള് മാറുന്നു. മൊബൈൽ സെൽഫികൾ മിന്നുന്ന കൊട്ട വഞ്ചിയിലൂടെയുള്ള സായന്തനകാഴ്ചയും അപൂർവമല്ല. ക്ഷേത്രവും, ആൽമരവും ഗ്രാമഭംഗി നിറഞ്ഞ വഴിയോരവും പുള്ളിലെത്തുന്നവരുടെ കാഴ്ചകളെ അവിസ്മരണീയമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |