ഗുരുവായൂർ : ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. നടപടിയെടുക്കാനാകാതെ പൊലീസ്. ഇന്നർ റിംഗ് റോഡിൽ നിന്നും പടിഞ്ഞാറെ നട ജംഗ്ഷനിലേയ്ക്കുള്ള റോഡിലെ കടകൾ അടച്ചു കഴിയുമ്പോഴാണ് ഇവിടെ ലൈംഗിക തൊഴിലാളികളും മദ്യപാനികളായ ഏജന്റുമാരും ഒത്തുചേരുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളാണ് ഇവരുടെ താവളം. പൊലീസ് വാഹനം വരുന്നത് കണ്ടാൽ ഇവർ എതിർദിശയിലേയ്ക്ക് മാറും. ഇവിടെ റോഡിൽ ഇരുമ്പ് പൈപ്പിന്റെ ബാരിക്കേഡ് വച്ച് അടച്ചിരിക്കുന്നതിനാൽ പൊലീസ് വാഹനത്തിന് മറുദിശയിലേയ്ക്ക് പോകാനുമാകില്ല. മിക്ക ദിവസവും ഈ മേഖലയിൽ മദ്യപിച്ചെത്തുന്നവരും ലൈംഗിക തൊഴിലാളികളും തമ്മിൽ ബഹളമാണ്. ക്ഷേത്രദർശനത്തിന് പോകുന്നവർക്കും സമീപത്തെ വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നുണ്ട്. നിരവധി തവണ പൊലീസിൽ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് സമീപത്തെ കടയുടമകൾ പറയുന്നു. കഴിഞ്ഞദിവസം രാത്രിയും ഇവിടെ ലൈംഗിക തൊഴിലാളികളും ഏജന്റുമാരും തമ്മിൽ കൂട്ടത്തല്ലുണ്ടായി. ഇതിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്വമേധയാ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |