തൃശൂർ: രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന് കൃത്യമായ ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കോർപറേഷൻ രാമവർമപുരത്ത് നിർമ്മിച്ച ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം നിർവഹിക്കുകായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരായ കുട്ടികളെ സ്വയംപര്യാപ്തതയിലേക്ക് നയിച്ച് സ്വതന്ത്രമായ ജീവിതം കെട്ടിപ്പടുക്കാൻ പ്രാപ്താമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററുകളും നിപ്മർ പോലുള്ള സ്ഥാപനങ്ങളും ഇതിന് ഉദാഹരണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാമൂഹികനീതി വകുപ്പ് ഒട്ടേറെ പദ്ധതികൾ ഭിന്നശേഷിക്കാർക്കായി നടത്തുന്നുണ്ട്. അർഹരിലേക്ക് സഹായങ്ങൾ എത്തുന്നതിന് ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
മാനസികവും ശാരീരികവും ബുദ്ധിപരവുമായ ബലഹീനതകൾ നേരിടുന്നവർക്ക് വിദ്യാഭ്യാസവും തൊഴിൽപരിശീലനവും പുനരധിവാസവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോർപറേഷൻ ഒരു കോടിയോളം രൂപ ചെലവഴിച്ച് രാമവർമപുരത്ത് ബഡ്‌സ് സ്‌കൂൾ നിർമിച്ചിരിക്കുന്നത്. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലാലി ജയിംസ്, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |