കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ ഉടൻ അന്വേഷണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അച്ഛൻ ടി. ജയപ്രകാശ് ഹർജി നൽകി.
സഹപാഠികളും സീനിയർ വിദ്യാർത്ഥികളും ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നെന്ന് ഹർജിയിൽ പറയുന്നു. ആത്മഹത്യയാണെന്ന് ആദ്യം കരുതിയെങ്കിലും മർദ്ദനമേറ്റാണ് മരിച്ചതെന്ന് മൂന്നു സഹപാഠികൾ രഹസ്യമായി അറിയിക്കുകയായിരുന്നു. മൂന്നു ദിവസത്തോളം ഭക്ഷണവും വെള്ളവും നൽകാതെയായിരുന്നു മർദ്ദനമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. പ്രതികളെ രക്ഷിക്കാൻ ഭരണകക്ഷി നേതാക്കളടക്കം കൂട്ടുനിൽക്കുകയാണെന്നും നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഹർജിയിൽ വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി ഇന്നു പരിഗണിക്കും.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് മാർച്ച് ഒമ്പതിന് അഡി. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും രേഖകൾ കൈമാറാതെ വൈകിപ്പിച്ചത് മനപ്പൂർവമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |