ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വീഡിയോ ട്വിറ്ററിൽ പ്രചരിച്ചതിന്റെ പേരിൽ യു.പി പൊലീസ് സമൻസ് അയച്ചതിന് പിന്നാലെ ട്വിറ്റർ എം.ഡിയ്‌ക്കെതിരായ നടപടികൾ തടഞ്ഞ് കർണാടക ഹൈക്കോടതി. ഇന്നലെ മുൻകൂർ ജാമ്യം തേടി ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് മഹേശ്വരി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ജി.നരേന്ദ്രർ ഉൾപ്പെട്ട സിംഗിൾ ബെഞ്ചിന്റെ നടപടി.
പ്രഥമദൃഷ്ടിയിൽ ഹർജിക്കാരനെതിരെ നടപടിയെടുക്കുന്നത് സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യമാണ്. അതിനാൽ കേസിന്മേലുള്ള എല്ലാ നടപടികളും താത്ക്കാലികമായി നിറുത്തിവയ്ക്കണമെന്ന് ബെഞ്ച് ഉത്തരവിട്ടു.
എന്നാൽ പൊലീസിന് ഹർജിക്കാരനെ വിർച്വലി ചോദ്യം ചെയ്യാമെന്നും കോടതി നിർദ്ദേശിച്ചു. 28ന് കേസ് വീണ്ടും പരിഗണിക്കും.
ഗാസിയാബാദിൽ വയോധികനെ അക്രമിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്യുകയും പങ്കിടുകയും ചെയ്തതിന്റെ പേരിൽ നിരവധി മാദ്ധ്യമപ്രവർത്തകരുടെ പേരിലും ട്വിറ്ററിനെതിരെയും യു.പി. പൊലീസ് കേസെടുത്തിരുന്നു.
വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഇത് പൂർണമായും നീക്കം ചെയ്യുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. വയോധികനെ അക്രമിച്ച സംഭവത്തിന് പിന്നിൽ സമുദായിക പ്രശ്‌നമാണെന്ന വാദവും പൊലീസ് തള്ളി. ഇതോടെയാണ് ഇന്നലെ ഗാസിയാബാദ് ലോണി ബോർഡർ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ട്വിറ്റർ എം.ഡിക്ക് യു.പി പൊലീസ് നോട്ടീസ് അയച്ചത്. വീഡിയോ കോൾ മുഖാന്തിരം ചോദ്യം ചെയ്യലിൽ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും പൊലീസ് സമൻസ് അയച്ചു. ഇതോടെയാണ് മുൻകൂർ ജാമ്യം തേടി എം.ഡി കർണാടക ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |