കൊല്ലങ്കോട്: തെന്മലയിൽ നിന്നും കാട്ടാനക്കൂട്ടവും പുലിയും ഇറങ്ങുന്നത് മലയോര കർഷകർക്കും നാട്ടുകാർക്കും ഭീഷണി. കാട്ടാനക്കൂട്ടം ഇറങ്ങാൻ തുടങ്ങിയതോടെ കാർഷിക മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളും ഭീതിയിലാണ്. കഴിഞ്ഞവർഷം കളിയമ്പാറയിൽ ഇറങ്ങിയ ആനക്കൂട്ടത്തെ കണ്ട് ഭയന്നോടിയ തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം മുതലമട ചപ്പക്കാടിനടുത്തു കാട്ടാനക്കൂട്ടമെത്തി. കുട്ടി ഉൾപ്പെടെ 9 ആനകളാണ് വനാതിർത്തിയിൽ എത്തിയത്. വനം വകുപ്പ് ജീവനക്കാർ എത്തിയാണ് ഇവയെ കാടുകയറ്റിയത്. കഴിഞ്ഞ ദിവസം ചപ്പക്കാട്ടെ കുഞ്ചുവേലന്റെ തെങ്ങ്, പന, മാവ് എന്നിവ നശിപ്പിച്ചിരുന്നു. ഇതു കൂടാതെ വെള്ളാരം കടവിലെ ടോമിയുടെ തെങ്ങുകളും ആനകൾ നശിപ്പിച്ചിരുന്നു.
എലവഞ്ചേരി പനങ്ങാട്ടിരി പുളിയന്തോണിയിൽ കാട്ടാനയിറങ്ങി തെങ്ങുകളും കവുങ്ങുകളും പുഴക്കിയെറിഞ്ഞിരുന്നു. വേണുഗോപാലന്റെ തോട്ടത്തിൽ കയറിയ ഒറ്റയാൻ നാല് തെങ്ങുകൾ നശിപ്പിച്ചു. അഞ്ച് കവുങ്ങുകളും പിഴുതെറിഞ്ഞു. ഈറൻ പനകൾക്കും നാശമുണ്ടാക്കി. സമീപത്തെ മഹേഷിന്റെ തോട്ടത്തിലെ മൂന്ന് കവുങ്ങുകളും വലിച്ചു താഴെയിട്ടു.
തിങ്കളാഴ്ച രാത്രിയിലാണ് സൗരോർജ വേലി തകർത്ത് തോട്ടങ്ങളിൽ കയറിയത്. കഴിഞ്ഞാഴ്ച പന്നിക്കോൽ ഭാഗത്ത് കാട്ടാനയിറങ്ങി തെങ്ങുകൾ നശിപ്പിച്ചിരുന്നു. സീതാർകുണ്ട് പലകപ്പാണ്ടി പ്രദേശങ്ങളിൽ പുലിശല്യം കൂടിവരുന്നതായും മലയോര കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |