കോഴിക്കോട്: സൗദി അറേബ്യയിലെ ദമാമിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ബേപ്പൂർ സ്വദേശി പാണ്ടികശാലക്കണ്ടി മുഹമ്മദ് ജാബിർ (44), ഭാര്യ ഷബ്ന (36), മക്കളായ ലൈബ (7), സഹ് (5), ലുഫ്നി (3) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന് പിന്നിൽ മറ്രൊരു കാർ ഇടിക്കുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ടയോട്ട കാറുകളുടെ സൗദി അറേബ്യയിലെ വിതരണക്കാരായ 'അബ്ദുൾ ലത്തീഫ് ജമീൽ കമ്പനി"യുടെ ജുബൈൽ ശാഖയിൽ ഫീൽഡ് ഓഫീസറായിരുന്നു മുഹമ്മദ് ജാബിർ. ഒരാഴ്ച മുമ്പാണ് ജിസാനിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. താമസസ്ഥലം ശരിയാക്കിയശേഷം കുടുംബത്തോടൊപ്പം പോവുന്നതിനിടെയായിരുന്നു അപകടം. വീട്ടുസാധനങ്ങൾ ട്രക്കിൽ കയറ്റി അയച്ചതിന് പിന്നാലെ സ്വയം ഡ്രൈവ് ചെയ്ത് പോവുകയായിരുന്നു. സാധനങ്ങൾ നിശ്ചിത സ്ഥലത്ത് എത്തിയിട്ടും ജാബിർ എത്താത്തതിനെ തുടർന്ന് അവിടുത്തെ മലയാളികൾ നടത്തിയ അന്വേഷണത്തിലാണ് അപകടം അറിയുന്നത്.
കൊവിഡിനെ തുടർന്ന് നാട്ടിലായിരുന്ന ജാബിർ രണ്ട് മാസം മുമ്പാണ് സൗദിയിലേക്ക് പോയത്. ഒരു മാസം മുമ്പാണ് ഭാര്യയേയും മക്കളെയും കൊണ്ടുപോയത്. മുഹമ്മദ് ജാബിറിന്റെ പിതാവ്: ആലിക്കോയ. മാതാവ്: അഫ്സ. സഹോദരൻ: അൻവർ (സൗദി അറേബ്യ). മൃതദേഹങ്ങൾ അൽ - റെയ്ൻ ആശുപത്രി മോർച്ചറിയിൽ. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |