ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ്‌യുടെ വസതിയിൽ യുവാവ് അതിക്രമിച്ചു കയറി. പനയൂരിലെ വസതിയിലാണ് അരുൺ (24) എന്നയാൾ അതിക്രമിച്ചു കയറിയത്. ഇയാൾ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം.
വൈ കാറ്റഗറി സുരക്ഷയുള്ളയാളാണ് വിജയ്. കൂടാതെ വീട്ടിൽ സിസിടിവിയും ഉണ്ട്. സുരക്ഷാ ജീവനക്കാരുടെയെല്ലാം കണ്ണുവെട്ടിച്ച് പിൻ ഗേറ്റിലൂടെയാണ് അരുൺ അകത്തുകടന്നതെന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാൾ രണ്ടുദിവസം ആരുമറിയാതെ ടെറസിൽ ഇരുന്നു. വിജയ് വ്യായാമം ചെയ്യാനെത്തിയപ്പോൾ നടനെ അരുൺ കെട്ടിപ്പിടിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
സുരക്ഷാ ജീവനക്കാർ യുവാവിനെ പിടികൂടി നീലാങ്കരൈ പൊലീസിന് കൈമാറി. നിലവിൽ യുവാവ് കിൽപോക്കിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്നാണ് വിവരം. പ്രാഥമിക അന്വേഷണത്തിൽ അരുൺ ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം സ്വദേശിയാണെന്ന് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. 'യുവാവിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിൽ നിന്നും മധുരാന്തകം സ്വദേശിയായ രാജയുടെ മകൻ അരുൺ ആണെന്ന് തിരിച്ചറിഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ,' - പൊലീസ് അറിയിച്ചു.
ഇത്രയും വലിയ സുരക്ഷയുണ്ടായിട്ടും യുവാവ് എങ്ങനെ വീടിന്റെ ടെറസിൽ അതിക്രമിച്ച് കയറി എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രധാനമായും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവത്തെക്കുറിച്ച് വിജയ് ഇതുവരെ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |