
അമരാവതി: ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ 54 കോടിയുടെ സിൽക്ക് ദുപ്പട്ട (ഷാൾ) തട്ടിപ്പ്. 2015മുതൽ 2025 വരെയുള്ള 10 വർഷങ്ങൾക്കിടെ സിൽക്ക് ദുപ്പട്ട സംഭരണത്തിൽ വൻതോതിൽ ക്രമക്കേട് ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. മായം ചേർത്ത ലഡ്ഡു, സംഭാവന മോഷണം എന്നിവക്കു ശേഷമാണ് പുതിയ വിവാദവും.
ക്ഷേത്രത്തിലേക്ക് സംഭാവനകൾ നൽകുന്നവർക്ക് നൽകാനും ക്ഷേത്രാചാരങ്ങൾക്ക് ഉപയോഗിക്കാനുമാണ് മൾബറി സിൽക്ക് തുണി കൊണ്ടുള്ള ദുപ്പട്ടകൾക്ക് തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) കരാർ നൽകിയത്. എന്നാൽ കരാറുകാരൻ 100 ശതമാനം പോളിസ്റ്റർ തുണികൾ കൊണ്ടുള്ള ദുപ്പട്ടകളാണ് വിതരണം ചെയ്‌തതെന്ന് ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് ഈ കമ്പനികളുമായുള്ള എല്ലാ കരാറുകളും ടി.ടി.ഡി ട്രസ്റ്റ് റദ്ദാക്കി. ബി.ആർ നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ടി.ഡി ബോർഡ് ആശങ്കകൾ ഉന്നയിച്ചതിനെത്തുടർന്നായിരുന്നു അന്വേഷണം. സംഭവത്തിൽ ആന്റി കറപ്ഷൻ ബ്യൂറോയുടെ (എ.സി.ബി) അന്വേഷണം ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 350 രൂപ വിലവരുന്ന ഒരു ഷാളിന് 1,300 രൂപയായിരുന്നു കരാറുകാരൻ ബില്ല് ചെയ്‌തിരുന്നത്. സെൻട്രൽ സിൽക്ക് ബോർഡിന് (സി.എസ്.ബി) കീഴിലുള്ള ലബോറട്ടറിയിലുൾപ്പടെ ഷാളുകളുടെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധന നടത്തി. ഇതിൽ നിന്നാണ് സിൽക്കിന് പകരം നൽകിയിരുന്നത് പോളിസ്റ്റർ തുണിയാണെന്ന് മനസിലായത്. ശുദ്ധമായ പട്ടാണെന്ന് ഉറപ്പുവരുത്തി നിർബന്ധമായും പതിപ്പിക്കേണ്ട സിൽക്ക് ഹോളോഗ്രാം ഈ ദുപ്പട്ടകളിൽ ഇല്ലായിരുന്നെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |