ന്യൂഡൽഹി: റെയിൽവെ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ഡൽഹിയിലെ വസതിയിലുൾപ്പെടെ ഇ.ഡി റെയ്ഡ്. ലാലു പ്രസാദ് യാദവിന്റെ മക്കളായ മിസ ഭാരതി, രോഹിണി ആചാര്യ, രാഗിണി യാദവ്,ചന്ദ യാദവ്, ഹേമ യാദവ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു.
ഇന്നലെ രാവിലെ ഡൽഹി ന്യൂഫ്രണ്ട്സ് കോളനിയിലെ തേജസ്വി യാദവിന്റെ വീട്ടിലും ഗാസിയാബാദിലെ സമാജ് വാദി പാർട്ടി നേതാവ് ജിതേന്ദ്ര യാദവിന്റെ വീട്ടിലും ഇ.ഡി എത്തിയിരുന്നു. ലാലു പ്രസാദ് യാദവിന്റെ മകൾ രാഗിണിയുടെ ഭർത്താവാണ് ജിതേന്ദ്ര യാദവ്. ലാലുപ്രസാദ് യാദവിന്റെ സഹായി അബു ദോജനയുടെ വീട്ടിലും റെയ്ഡ് നടന്നു. ബിഹാർ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. റെയിൽവെയിൽ ജോലി ലഭിക്കുന്നതിന് പകരം ഭൂമി കൈപ്പറ്റിയെന്ന കേസിൽ കഴിഞ്ഞ തിങ്കളാഴ്ച ബീഹാർ മുൻ മുഖ്യമന്ത്രി റാബ്റി ദേവിയെ സി.ബി.ഐ നാല് മണിക്കൂർ ചോദ്യം ചെയ്തതിന് തൊട്ട് പിന്നാലെയാണ് ഇ.ഡിയുടെ നീക്കം.
2004 മുതൽ 2009 വരെ ലാലു പ്രസാദ് യാദവ് റെയിൽവെ മന്ത്രിയായിരുന്നപ്പോൾ വിവിധ റെയിൽവെ സോണുകളിലെ ഗ്രൂപ്പ് ഡി തസ്തികയിലെ നിയമനങ്ങൾക്ക് പകരം ഭൂമി കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നടപടി. പട്ന സ്വദേശിയായ കിഷൻ ദിയോ റായ് തന്റെ 3,375 ചതുരശ്ര അടി ഭൂമി റാബ്റി ദേവിയുടെ പേരിൽ 3.75 ലക്ഷം രൂപയ്ക്ക് കൈമാറിയതായി 2008 ഫെബ്രുവരി ആറിന് സി.ബി.ഐ കണ്ടെത്തിയിരുന്നു. തുടർന്ന് ലാലു പ്രസാദ് യാദവ് ഉൾപ്പെടെ 15 പേർക്കെതിരെ സി.ബി.ഐ കേസെടുത്തു. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പ് വരെറെയ്ഡുകൾ തുടരുമെന്ന് തേജസ്വി യാദവ് പറഞ്ഞു. എല്ലാമാസവും ഞങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തുന്നത് എന്തിനാണെന്ന് ഞാൻ സി.ബി.ഐയോട് ചോദിച്ചിട്ടുണ്ട്. തെറ്റ് ചെയ്തിട്ടില്ല. അതിനാൽ ആശങ്കയില്ല. ലാലു കുടുംബത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |