ബംഗളൂരൂ : സ്വർണക്കടത്തിന് പിടിയിലായ കന്നട നടി രന്യ റാവുവിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് രന്യ, കൂട്ടുപ്രതി തരുൺ രാജു എന്നിവർക്ക് ജാമ്യം അനുവദിച്ചത്. നിശ്ചിത കാലയളവിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പരാജയപ്പെട്ടതിനെ തുടർന്നാണ് ജാമ്യാപേക്ഷകൾ പരിഗണിച്ചത്.
രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും നൽകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും ആരോപിക്കപ്പെട്ട കുറ്റകൃത്യം ആവർത്തിക്കരുതെന്നുമുള്ള നിർദ്ദേശങ്ങളോടെയാണ് ജാമ്യം.
കേസിൽ ജാമ്യം ലഭിച്ചെങ്കിലും രന്യ ജയിലിൽ തന്നെ തുടരും. കള്ളക്കടത്ത് തടയുന്നതിനായുള്ള പ്രതിരോധ തടങ്കൽ നിയമമായ1974ലെ വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് വിരുദ്ധ നിയമ പ്രകാരം (കോഫെപോസ) പ്രത്യേക കേസ് ഫയൽ ചെയ്തിട്ടുണ്ട്. കോഫെപോസ പ്രകാരം ഇത്തരം പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെ ഒരു വർഷം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാം. ബംഗളൂരു വിമാനത്താവളത്തിൽ മാർച്ച് നാലിനാണ് 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണ്ണക്കട്ടികളുമായി രന്യയെ കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |