ന്യൂഡൽഹി: മുൻ എം.പി ഉൾപ്പെട്ട വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ റെയ്ഡ് നടത്തി ഇ.ഡി. കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആദ്യമായാണ് ഇ.ഡി പരിശോധന നടത്തുന്നത്. ആൻഡമാൻ നിക്കോബാർ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കും (എ.എൻ.എസ്.സി.ബി) അതിന്റെ വൈസ് ചെയർമാനുമായ കുൽദീപ് റായ് ശർമ്മ(57)യുമായി ബന്ധപ്പെട്ടതാണ് കേസ്. ആൻഡമാൻ നിക്കോബാർ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ നിന്നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ തുടക്കം. പരിശോധനയിൽ,എ.എൻ.എസ്.സി ബാങ്ക് വായ്പകളും ഓവർഡ്രാഫ്റ്റ് സൗകര്യങ്ങളും അനുവദിച്ചതിൽ ക്രമക്കേടുകൾ നടന്നതായുള്ള രേഖകളും ഏജൻസി കണ്ടെടുത്തതായാണ് വിവരം.
ശർമ്മയുടെ പങ്കും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.
കേസിന്റെ ഭാഗമായി ആൻഡമാനിലെ പോർട്ട് ബ്ലെയറിലും പരിസരങ്ങളിലുമായി ഒമ്പത് സ്ഥലങ്ങളിലും കൊൽക്കത്തയിലെ രണ്ടിടങ്ങളിലും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ)കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതായും ഇഡിയുടമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |