ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും 2002 ലെ ഗുജറാത്ത് കലാപത്തെയും ബന്ധപ്പെടുത്തിയുള്ള ബിബിസി ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കരുതെന്ന് വിദേശമന്ത്രാലയം. ഡോക്യുമെന്ററി അപകീർത്തികരമായ വിഷയം പ്രചരിപ്പിക്കാൻ സൃഷ്‌ടിച്ചതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഡോക്യുമെന്ററി പക്ഷപാതവും വസ്തുനിഷ്ഠത ഇല്ലാത്തതുമായ കൊളോണിയൽ ചിന്താഗതിയുടെ നഗ്നമായ ആവിഷ്‌കാരമാണെന്ന് മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഡോക്യുമെന്ററിയുടെ ഉദ്ദേശ്യവും പിന്നിലെ അജണ്ടയും അത്ഭുതപ്പെടുത്തുന്നു. ഡോക്യുമെന്ററിയുടെ സൃഷ്‌ടാക്കളുടെ മാനസിക നിലയാണ് വ്യക്തമാകുന്നതെന്നും അതിനെ പെരുപ്പിച്ച് കാട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും ബാഗ്‌ചി ചൂണ്ടിക്കാട്ടി.
ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുന്ന മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ പറയുന്നത് 20 വർഷം പഴക്കമുള്ള യുകെ സർക്കാരിന്റെ ഒരു റിപ്പോർട്ടിനെക്കുറിച്ചാണെന്നും അതേക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്നും ബാഗ്‌ചി പറഞ്ഞു.
മോദിയെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
ഡോക്യുമെന്ററിയിൽ നരേന്ദ്രമോദിയെക്കുറിച്ച് പറയുന്ന കാര്യങ്ങളോട് യോജിക്കുന്നില്ലെന്ന് പാർലമെന്റിൽ പാകിസ്ഥാൻ വംശജനായ എംപി ഇമ്രാൻ ഹുസൈന്റെ ചോദ്യത്തിന് മറുപടിയായി യുകെ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
"ഇക്കാര്യത്തിൽ യുകെ ഗവൺമെന്റിന്റെ നിലപാട് വ്യക്തമാണ്. അതു മാറിയിട്ടില്ല. വ്യക്തികളെ വേട്ടയാടുന്നത് അംഗീകരിക്കാനാകില്ലെന്നും സുനക് പറഞ്ഞു.
പ്രഭുസഭ അംഗമായ ഇന്ത്യൻ വംശജൻ ലോർഡ് റാമി റേഞ്ചർ അടക്കം നിരവധി പേർ ഡോക്യുമെന്ററിയെ അപലപിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മോദിയെയും ഇന്ത്യൻ നിയമവ്യവസ്ഥയെയും അപമാനിക്കുന്നതും കോടിക്കണക്കിന് ഇന്ത്യക്കാരെ വേദനിപ്പിക്കുന്നതുമാണെന്ന് റാമി ട്വീറ്റു ചെയ്‌തു. ഡോക്യുമെന്ററിയുടെ ഉള്ളടക്കം പക്ഷപാതപരമാണെന്നും അദ്ദേഹം ആരോപിച്ചു.
"ഇന്ത്യ: മോദി ചോദ്യം"
ഇന്ത്യ: മോദി ചോദ്യം-ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം എന്ന പേരിലുള്ള ബി.ബി.സി ഡോക്യുമെന്ററിയുടെ ആദ്യഭാഗമാണ് 17ന് ചൊവ്വാഴ്‌ച ബി.ബി.സി യുകെയിൽ സംപ്രേക്ഷണം ചെയ്‌തത്. ഇന്ത്യയിൽ യൂട്യൂബിൽ ലഭ്യമായിരുന്നെങ്കിലും വിവാദമായതോടെ നീക്കി. രണ്ടാം ഭാഗം ജനുവരി 24ന് സംപ്രേക്ഷണം ചെയ്യും.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട യുകെ സർക്കാരിന്റെ രഹസ്യ റിപ്പോർട്ടിനെ ആസ്‌പദമാക്കി നിർമ്മിച്ചതാണിത്. ഗുജറാത്ത് കലാപത്തിൽ മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് റിപ്പോർട്ട് കണ്ടെത്തിയതായി ഡോക്യുമെന്ററിയിലുണ്ട്. മുസ്ലീങ്ങളെ തുടച്ചുനീക്കുകയായിരുന്നു ലക്ഷ്യമെന്നും പറയുന്നു. മോദിയുടെ അഭിമുഖവും ചേർത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |