ബ്രസീലിയ: ബ്രസീലിയയിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജെയ്‌ർ ബൊൽസൊനാരോയുടെ പങ്ക് അന്വേഷിക്കാൻ ബ്രസീൽ സുപ്രീംകോടതി ഉത്തരവ്.
കലാപത്തിന് പിന്നാലെ ഒക്ടോബറിൽ നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ സുതാര്യത ചോദ്യം ചെയ്തുള്ള ഒരു വീഡിയോ ബൊൽസൊനാരോ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് കോടതിയുടെ നീക്കം. അണികളെ കലാപത്തിന് പ്രേരിപ്പിക്കാൻ ബൊൽസൊനാരോ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരിക്കാമെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂട്ടർമാർ കലാപത്തെ പറ്റിയുള്ള നിലവിലെ അന്വേഷണം ബൊൽസൊനാരോയിലേക്കും വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പ്രസിഡന്റ് ലൂല ഡ സിൽവയെ വോട്ട് ചെയ്ത് തിരഞ്ഞെടുത്തതല്ലെന്നും പകരം സുപ്രീം കോടതിയും തിരഞ്ഞെടുപ്പ് അധികൃതരും ചേർന്ന് തിരഞ്ഞെടുത്തെന്നുമാണ് ബൊൽസൊനാരോ പോസ്റ്റ് ചെയ്ത വീഡിയോയിലെ ഉള്ളടക്കം. ഈ വീഡിയോ വൈകാതെ നീക്കം ചെയ്യുകയും ചെയ്തു.
പ്രസിഡന്റ് ലൂലയെ പുറത്താക്കണമെന്നും ബൊൽസൊനാരോയെ തിരികെയെത്തിക്കണമെന്നും കാട്ടി ആയിരക്കണക്കിന് ബൊൽസൊനാരോ അനുകൂലികളാണ് 8ന് രാജ്യ തലസ്ഥാനമായ ബ്രസീലിയയിലെ പാർലമെന്റ്, സുപ്രീംകോടതി, പ്രസിഡൻഷ്യൽ പാലസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ കലാപം നടത്തിയത്. ആയിരത്തിലേറെ പേർ സംഭവത്തിൽ അറസ്റ്റിലായിരുന്നു. ബൊൽസൊനാരോ നിലവിൽ ഫ്ലോറിഡയിലാണ്.
മുൻ മന്ത്രി അറസ്റ്റിൽ
ഇതിനിടെ കലാപവുമായി ബന്ധപ്പെട്ട് ബൊൽസൊനാരോ മന്ത്രിസഭയിൽ അംഗമായിരുന്ന ആൻഡേഴ്സൺ ടോറസ് അറസ്റ്റിലായി. ഇന്നലെ യു.എസിൽ നിന്ന് ബ്രസീലിയയിൽ എത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇദ്ദേഹം നിലവിൽ ഫെഡറൽ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ബൊൽസൊനാരോ പ്രസിഡന്റായിരിക്കെ നീതിന്യായ മന്ത്രിയായിരുന്നു ടോറസ്. കൂടാതെ, കലാപം നടക്കുമ്പോൾ ബ്രസീലിയ നഗരത്തിലെ സുരക്ഷാ ചുമതല വഹിച്ചിരുന്നത് ടോറസ് ആയിരുന്നു. കലാപകാരികളുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് അറസ്റ്റ്. ആരോപണം ടോറസ് നിഷേധിച്ചു.
രാജ്യത്തേക്ക് മടങ്ങിയെത്തിയില്ലെങ്കിൽ ടോറസിനെ കൈമാറാൻ യു.എസ് അധികൃതരുമായി ബന്ധപ്പെടുമെന്ന് പുതിയ നീതിന്യായ മന്ത്രിയായ ഫ്ലാവിയോ ഡിനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |