കുഞ്ഞുങ്ങൾ ഇനി കരയില്ല, അമ്മിഞ്ഞപ്പാലില്ലാതെ

Friday 11 July 2025 10:01 PM IST

  • മെഡി. കോളേജിൽ മുലപ്പാൽ സംഭരിക്കും

തൃശൂർ: ഗവ. മെഡിക്കൽ കോളേജിലെ നവജാത ശിശുക്കൾക്ക് മുലപ്പാലിന്റെ അഭാവം കൊണ്ട് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകില്ല. മുലപ്പാലില്ലാത്തതിനാലോ മറ്റ് കാരണങ്ങളാലോ നൽകാനാകാത്ത അമ്മമാരുടെ കുട്ടികൾക്ക് സൗജന്യമായി മുലപ്പാൽ നൽകുന്ന സമഗ്ര മുലയൂട്ടൽ പരിപാലന കേന്ദ്രം വൈകാതെ പ്രവർത്തനമാരംഭിക്കും.

മെഡിക്കൽ കോളേജിൽ പ്രസവിക്കുന്ന അമ്മമാരിൽ നിന്ന് അവരുടെ കുഞ്ഞിനുള്ളത് കഴിച്ചുള്ള മുലപ്പാൽ സംഭരിച്ച് ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് ഡോക്ടറുടെ നിർദ്ദേശ പ്രകാരം കുപ്പിയിലാക്കി നൽകും. പോഷകാഹാര കുറവിനാൽ വലയുന്ന അട്ടപ്പാടി ആദിവാസി മേഖലകളിൽ നിന്നുമുൾപ്പെടെയുള്ള ശിശുക്കൾക്ക് ഇത് ആശ്വാസമാകും.

പുതുതായി ഏതാനും ജീവനക്കാരും വിദേശത്ത് നിന്നുള്ള ഫ്രീസറുമെത്തുന്നതോടെ കേന്ദ്രം പൂർണ്ണ സജ്ജമാകും. പാസ്ചറൈസർ ഉൾപ്പെടെയുള്ള മറ്റ് ഉപകരണങ്ങളും ഓഫീസ് സംവിധാനവും തയ്യാറാണ്. ദേശീയ ആരോഗ്യ മിഷന് കീഴിലാണ് ജില്ലയിൽ ആദ്യത്തേതും സംസ്ഥാനത്ത് മൂന്നാമത്തേതുമായ പദ്ധതി ആരംഭിക്കുന്നത്. അമ്മമാരുടെ രേഖാ മൂലമുള്ള അനുമതിയോടെയാകും മുലപ്പാൽ സംഭരണം. പരിശോധനയിൽ രോഗങ്ങളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമേ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് ശേഖരിക്കൂ. സിഡ്ചാർജിന് ശേഷം തുടർ ചികിത്സയ്ക്കും വാക്‌സിനേഷനുമെത്തുമ്പോഴും ശേഖരിക്കും.

സൂക്ഷിക്കാം 4 മാസം

പാസ്ചറൈസ് ചെയ്ത് മൈക്രോ ബയോളജിക്കൽ പരിശോധന നടത്തി, ഡീപ് ഫ്രീസറിൽ സൂക്ഷിക്കുന്ന മുലപ്പാൽ ചുരുങ്ങിയത് നാല് മാസം ഉപയോഗിക്കാം. കൊച്ചി, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ സംവിധാനമുണ്ട്. എല്ലാ ഗവ. ആശുപത്രികളിൽ നിന്നും മുലപ്പാൽ ശേഖരിച്ച് മെഡിക്കൽ കോളേജിൽ പരിശോധിച്ച് വിതരണം ചെയ്യാനും ആലോചനയുണ്ട്.

നവജാത ശിശുവിന് വേണ്ടത്

  • പ്രതിദിനം 250 മില്ലി.
  • (മൂന്ന് കിലോ തൂക്കം. ഒരാഴ്ച വരെ)
  • തുടർന്ന് 500 മില്ലി
  • മെഡി. കോളേജിൽ പ്രതിദിന പ്രസവം 300
  • മാസം തികയാതെ കുറഞ്ഞത് 150 എണ്ണം

കേന്ദ്രത്തിന്റെ ചെലവ് (ലക്ഷത്തിൽ)

  • ഉപകരണങ്ങൾക്ക് 40
  • മറ്റ് സൗകര്യങ്ങൾക്ക് 30

പദ്ധതി മാസം തികയാതെ പ്രസവിക്കുന്ന കുട്ടികൾക്ക് ഉൾപ്പെടെ അനുഗ്രഹമാകും.

ഡോ.ഫെബി ഫ്രാൻസിസ്

അസോ. പ്രൊഫ., മെഡി.കോളേജ്.