
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ ലൈസൻസ് റദ്ദു ചെയ്യുമെന്ന് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ് വന്നതോടെ നിക്ഷേപകർ ആശങ്കയിലായി. കടം സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ വിശ്വാസ്യത നഷ്ടപ്പെടും. കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കുന്ന സാഹചര്യമുണ്ടാകും. സർക്കാർ ജാമ്യം നിന്നിട്ടുള്ള മറ്റ് പല വായ്പകളെയും ബാധിക്കും.
വിരമിച്ച ഐ. എ.എസുകാർ അടക്കവും വലിയ കമ്പനികളും ഇവിടെ നിക്ഷേപം നടത്തിയിട്ടുണ്ട്. നിക്ഷേപത്തിന്റെ ഭൂരിഭാഗവും വായ്പയെടുത്ത കെ.എസ്.ആർ.ടി.സിയും ഗാരന്റിനിന്ന സർക്കാരും കൈമലർത്തിയതോടെയാണ് കെ.ടി.ഡി.എഫ്.സി മുങ്ങുന്നത്.
പണംകിട്ടാനുള്ള 350ഓളം നിക്ഷേപകർ റിസർവ് ബാങ്കിന്റെ ഓംബുഡ്സ്‌മാനെ സമീപിച്ചിരുന്നു. നിക്ഷേപവും ആസ്തിയും തമ്മിൽ വലിയ അന്തരം ബോധ്യമായ റിസർവ് ബാങ്ക് പ്രവർത്തനം വിലക്കി സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ലൈസൻസ് റദ്ദാക്കുന്നതിന്റെ ആദ്യപടിയാണിത്. ആശങ്കയിലായ നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
കാലാവധി കഴിഞ്ഞ നിക്ഷേപം തിരിച്ചു കൊടുക്കാൻ മാത്രം നാനൂറ് കോടി രൂപവേണം. ഇന്നലെ കൊൽക്കത്തയിലെ ലക്ഷ്‌മിനാഥ് ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണനയ്ക്ക് വന്നപ്പോൾ വിശദീകരണത്തിന് മൂന്നാഴ്ചത്തെ സാവകാശം തേടുകയാണ് കെ.ടി.ഡി.എഫ്.സി ചെയ്തത്. നിക്ഷേപകർ നിങ്ങളുടെ കടക്കാരാണെന്ന തരത്തിൽ പെരുമാറരുതെന്ന് വിമർശിച്ച കോടതി രണ്ടാഴ്ചത്തെ സാവകാശം നൽകിയിരിക്കുകയാണ്. ലക്ഷ്മി നാഥ് കമ്പനിക്ക് മുപ്പതു ലക്ഷത്തിലേറെ തിരിച്ചു കിട്ടാനുണ്ട്.
പ്രതിസന്ധിക്ക് കാരണം
സർക്കാർ ഉത്തരവ് പ്രകാരം ഈടൊന്നുമില്ലാതെയാണ് 90 ശതമാനം വായ്പയും കെ.എസ്.ആർ.ടി.സിക്ക് നൽകിയത്.സർക്കാർ ഈ പണം നൽകണമെന്ന് കെ.ടി.ഡി.എഫ്.സി ആവശ്യപ്പെട്ടിരുന്നെങ്കിലും ധനമന്ത്രാലയം അനങ്ങിയിട്ടില്ല. നിക്ഷേപകരുടെ പണംമടക്കി നൽകാൻ മാർച്ചിൽ ധനവകുപ്പ് യോഗംവിളിച്ചു. ജൂണിൽ പണം നൽകാനുള്ള ഷെഡ്യൂളും തയ്യാറാക്കി.എന്നാൽ തുടർ നടപടി ഉണ്ടായില്ല.
ലാഭത്തിൽ നിന്ന് നഷ്ടത്തിലേക്ക്
1.കെ.എസ്.ആർ.ടി.സിയെ സഹയിക്കാൻ 50കോടിയുടെ മൂലധനത്തോടെ1991ലാണ് രൂപീകരിച്ചത്. സർക്കാർ ജീവനക്കാർക്ക് കുറഞ്ഞനിരക്കിൽ വാഹനവായ്പയും ഭവനവായ്പയും നൽകിയ സ്ഥാപനം ലാഭത്തിലെത്തി
2. കെ.എസ്.ആർ.ടി.സിക്ക് 2200കോടിയിലധികം രൂപവായ്പ നൽകിയതുകൂടാതെ ബി.ഒ.ടി വ്യവസ്ഥയിൽ വാണിജ്യസമുച്ചയങ്ങൾ നിർമ്മിച്ചതിനും കോടികൾ ചെലവായി. യഥാസമയം വായ്പാതിരിച്ചടക്കാതെ വന്നതോടെ പ്രതിസന്ധി തുടങ്ങി
3. 2018ൽ ഇടതുസർക്കാർ എസ്.ബി.ഐ.യുടെ നേതൃത്വത്തിൽ ബാങ്കിംഗ് കൺസോർഷ്യമുണ്ടാക്കി കെ.എസ്.ആർ.ടി.സി.യുടെ വായ്പാബാദ്ധ്യത അങ്ങോട്ട് മാറ്റി. കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ നല്ലൊരുഭാഗം ബാങ്ക് കൊണ്ടുപോയതോടെ കെ.ടി.ഡി.എഫ്.സി പ്രതിസന്ധിയിലായി
സർക്കാർ ചെയ്യേണ്ടത്
1.നിക്ഷേപകർക്കായി 200 കോടിയെങ്കിലും നൽകണം
2. കേരള ബാങ്കിലെ 600കോടിയുടെ ബാധ്യത ഏറ്റെടുക്കണം
3. മൂലധനശേഷി 400കോടി വർദ്ധിപ്പിക്കണം
4. വായ്പാബാദ്ധ്യതയിൽ നിന്ന് ഒഴിവാക്കണം
സാമ്പത്തികസ്ഥിതി
ആസ്തി: 1242കോടി
കെ.എസ്.ആർ.ടി.സി.വായ്പ: 912കോടി,
മറ്റ് വായ്പകൾ: 80കോടി,
വാണിജ്യസമുച്ചയ നിർമ്മാണം : 250കോടി
ബാധ്യത
1200പേരുടെനിക്ഷേപം :555.99കോടി
കേരളബാങ്ക് വായ്പ: 600കോടി
സർക്കാർ നിക്ഷേപം: 105കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |