തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും ദുർബലപ്പെടുത്താനുള്ള ശ്രമമാണ് എക്സാലോജിക് കേസിന് പിന്നിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള തന്ത്രമാണ്. ഇത് സംഘപരിപാർ അജണ്ടയാണ്. പരാതിക്കാരനായ ഷോൺ ജോർജിന് ബി.ജെ.പി അംഗത്വം നൽകി.
ബി.ജെ.പി കേസുകൾ കൈകാര്യം ചെയ്യുന്ന ഒരു എം.എൽ.എയാണ് നിയമസഭയിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. അത് പിന്നീട് യു.ഡി.എഫ് ഏറ്റെടുക്കുന്ന കാഴ്ചയാണ് കുറച്ചുനാളായുള്ളത്. നിയമസഭയിൽ ബി.ജെ.പിയുടെ ജോലിയാണ് യഥാർത്ഥത്തിൽ പ്രതിപക്ഷം ചെയ്യുന്നത്. രാഷ്ട്രീയ പ്രേരിതമായ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് തീരുമാനം.
സിൽവർലൈൻ പദ്ധതി കേരളം ഉപേക്ഷിച്ചെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. ഏതു നിമിഷവും പദ്ധതി നടപ്പാക്കാൻ സംസ്ഥാനസർക്കാർ തയ്യാറാണ്. സിൽവർലൈൻ കേരളത്തിന്റെ അഭിമാന പദ്ധതിയാണ്. ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ല. എയിംസ് പോലുള്ള വികസന പദ്ധതികളോടും കേന്ദ്രത്തിന് അനുകൂല സമീപനമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |