കൊച്ചി: കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് കീഴിലുളള സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷന് ഓഫീസ് (എസ്.എഫ്.ഐ.ഒ.) കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കോർപ്പറേഷനെതിരെ (കെ.എസ്.ഐ.ഡി.സി) നടത്തുന്ന അന്വേഷണം തടയാതെ ഹൈക്കോടതി.
എസ്.എഫ്.ഐ.ഒ. അന്വേഷണത്തിനെതിരെ കെ.എസ്.ഐ.ഡി.സി നൽകിയ ഹർജിയിലാണ് സ്റ്റേ നൽകാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയത്. പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സി.ക്ക് എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നും കോടതി ചോദിച്ചു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യുഷൻസിന്റെ ഇടപാടുകൾ അന്വേഷിക്കുന്നതിനൊപ്പം തങ്ങൾക്കെതിരെയും അന്വേഷണത്തിന് നിർദ്ദേശിച്ച കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് കെ.എസ്.ഐ.ഡി.സി ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. വിവരങ്ങൾ നൽകാം. നൽകാതിരിക്കാം. നൽകുന്നില്ലെങ്കിൽ അക്കാര്യം അറിയിക്കാമല്ലോ എന്നും കോടതി വാക്കാൽ ചോദിച്ചു.
ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് കെ.എസ്.ഐ.ഡി.സി.ക്കുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വ്യക്തമാക്കി.
രണ്ടു സ്വകാര്യകക്ഷികൾ പണം നൽകിയതിന് എന്തുകൊണ്ടാണ് പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സി.ക്കെതിരെ അന്വേഷണമെന്നും അഭിഭാഷകൻ വാദിച്ചു.
രേഖകൾ ഹാജരാക്കണം എന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ.ഒ. നൽകിയ നോട്ടീസും ഈ ദിവസങ്ങളിൽ ഓഫീസിൽ പരിശോധന നടത്തുമെന്ന് കാട്ടി നൽകിയ നോട്ടീസും റദ്ദാക്കണമെന്ന ആവശ്യവും ഹർജിയിലുണ്ട്. ഇവ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു. ഇത് കോടതി അനുവദിച്ചില്ല. കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയ കോടതി, ഹർജി 12 ന് പരിഗണിക്കാനായി മാറ്റി. സി.എം.ആർ.എൽ കമ്പനിയുടെ ദൈനംദിന പ്രവർത്തനത്തിൽ യാതൊരു പങ്കുമില്ലെന്നും കെ.എസ്.ഐ.ഡി.സി. ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.
കെ.എസ്.ഐ.ഡി.സിയിൽ പരിശോധന
കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കവടിയാറിലുള്ള കെ.എസ് .ഐ.ഡി.സി യുടെ കോർപ്പറേറ്റ് ഓഫീസിൽ എസ്.എഫ്.ഐ.ഒ സംഘം ഇന്നലെ പരിശോധന നടത്തി. ഡെപ്യൂട്ടി ഡയറക്ടർ അരുൺപ്രസാദിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്.
ഉച്ചയ്ക്ക് 12.30 ഓടെ തുടങ്ങിയ പരിശോധന വൈകിട്ട് 4.30 വരെ തുടർന്നു. കെ.എസ്.ഐ.ഡി.സിയുടെ പ്രധാന ഉദ്യോഗസ്ഥരിൽ നിന്ന് വിവരശേഖരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |