തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റിലേക്ക് ഗവർണർ നടത്തിയ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കിയ നടപടിയിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കേരളത്തിനാകെ അഭിമാനകരമായ ഈ മുന്നേറ്റങ്ങളെ പിറകോട്ടുവലിക്കാൻ ചാൻസലർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾക്ക് ഏറ്റ പ്രഹരമാണ് ഹൈക്കോടതിയുടെ വിധിയെന്ന് മന്ത്രി പറഞ്ഞു. ചാൻസലറുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിനു മേൽ നിഴൽ വീഴ്ത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
'കേരള സർവ്വകലാശാല സെനറ്റിലേക്ക് ചാൻസലർ നടത്തിയ രാഷ്ട്രീയനിയമനങ്ങൾ നീതിന്യായപീഠം റദ്ദാക്കിയിരിക്കുന്നു. കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളെ നാമനിർദേശം ചെയ്ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. സർക്കാരിന്റെ നാമനിർദ്ദേശങ്ങൾ നീതിന്യായപീഠം ശരിവെക്കുകയും ചെയ്തിരിക്കുന്നു.
ചട്ടപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെയാണ് ചാൻസലറായ ഗവർണർ സെനറ്റിലേക്ക് ശുപാർശ ചെയ്യേണ്ടിയിരുന്നത്. സർവ്വകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർത്ഥികളെ ചാൻസലർ നാമനിർദ്ദേശം ചെയ്യുന്നതാണ് പൊതുകീഴ്‌വഴക്കം. എന്നാൽ, സർവ്വകലാശാല പേര് നിർദ്ദേശിച്ച എട്ട് പേരിൽ ഒരാളെയും പരിഗണിക്കാതെ ചാൻസലർ നാല് പേരെ നാമനിർദേശം ചെയ്യുകയായിരുന്നു. മതിയായ യോഗ്യതകളൊന്നും ഉറപ്പാക്കാതെയായിരുന്നു ചാൻസലറുടെ നാമനിർദ്ദേശങ്ങൾ.
രാജ്യത്തെ ഇതര സർവ്വകലാശാലകളെ അപേക്ഷിച്ച് ഉന്നത നിലവാരം പുലർത്തി മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ച് മുന്നോട്ടുപോവുന്നവയാണ് കേരളത്തിലെ സർവ്വകലാശാലകൾ. അവിടെ ചാൻസലറുടെ ഭാഗത്തുനിന്നുള്ള അമിതാധികാര പ്രവണതയോടെയുള്ള ഇടപെടലുകൾ നിരന്തരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വലിയ രീതിയിൽ അവ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിനു മേൽ നിഴൽ വീഴ്ത്തിക്കൊണ്ടിരിക്കുകയുമാണ്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ സമഗ്ര പരിഷ്‌കാരങ്ങളോടെ മുന്നേറ്റങ്ങളിലേക്ക് നയിക്കുന്ന പരിശ്രമങ്ങളിലാണ് കേരള സർക്കാർ. നാക് അക്രഡിറ്റേഷനിലും എൻ ഐ ആർ എഫ് റാങ്കിങിലുമടക്കം കേരളത്തിലെ സർവ്വകലാശാലകൾ നേടിയിട്ടുള്ള ഉയർച്ച ഈ പ്രവർത്തനങ്ങളുടെ പ്രതിഫലനങ്ങളാണ്.
കേരളത്തിനാകെ അഭിമാനകരമായ ഈ മുന്നേറ്റങ്ങളെ പിറകോട്ടുവലിക്കാൻ ചാൻസലർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾക്ക് ഏറ്റ പ്രഹരമാണ് ഹൈക്കോടതിയുടെ വിധി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മതനിരപേക്ഷ മൂല്യങ്ങളും വിദ്യാർത്ഥികളടക്കമുള്ളവരുടെ ജനാധിപത്യാവകാശങ്ങളും സംരക്ഷിച്ചുകൊണ്ടുള്ളവയാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ. അവയെപ്പറ്റി വിവാദങ്ങൾ സൃഷ്ടിക്കൽ നിർത്താനും അവയുടെ സ്ഥാനത്ത് സംവാദങ്ങൾ ഉയർത്തിക്കൊണ്ടു വരാനും ഈ വിധി സഹായിക്കുമെന്നാണ് പ്രതീക്ഷ'- മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |