ആലുവ: സർക്കാരിന്റെ നേട്ടങ്ങളും ക്രിയാത്മകമായ നയ ഇടപെടലുകളുമുണ്ടായിട്ടും സ്ത്രീശാക്തീകരണം, വികസനം എന്നീ മേഖലകളിൽ വെല്ലുവിളികൾ നിലനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകളുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞശേഷം സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തും. നെടുമ്പാശേരിയിൽ നവകേരള സ്ത്രീസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം എല്ലാ മേഖലകളിലും മുന്നിട്ടുനിൽക്കാൻ കാരണം ലഭിക്കുന്ന തുല്യാവകാശങ്ങളും അവസരങ്ങളുമാണ്. വിദ്യാഭ്യാസ സാമൂഹിക സാമ്പത്തികാവസ്ഥകൾ മെച്ചപ്പെട്ടതാണ്. നവോത്ഥാന പ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളും സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് കാരണമായി. സ്ത്രീശാക്തീകരണം സാദ്ധ്യമാക്കിയ പ്രധാനപ്പെട്ട ഘടകം വിദ്യാഭ്യാസമാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ തീർപ്പുകൽപ്പിക്കൽ, കർശനമായ പ്രോട്ടോക്കോൾ, തൊഴിലിടങ്ങളിലെ പീഡനപരാതികളിൽ സമയബന്ധിതമായി നടപടിയെടുക്കൽ തുടങ്ങിയവ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകളിൽ മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, വീണാ ജോർജ്, മേയർ അഡ്വ.എം. അനിൽകുമാർ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, വനിതാശിശു വികസന വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ശർമ്മിള മേരി ജോസഫ്, ഡയറക്ടർ ഹരിത വി. കുമാർ, നടി ഐശ്വര്യ ലക്ഷ്മി, കെ അജിത, നിലമ്പൂർ ആയിഷ, വിജയരാജമല്ലിക, നിഷാ ജോസ് കെ. മാണി, ഡോ. ടെസി തോമസ്, ഖദീജ മുംതാസ്, ഗായിക വൈക്കം വിജയലക്ഷ്മി, ഇംതിയാസ് ബീഗം, എ.പി. നിസ, പി.കെ. മേദിനി, ഷൈനി വിൽസൺ, എം.ഡി. വത്സമ്മ, ശോഭന ജോർജ്, ദിവ്യ ഗോപിനാഥ്, പി.കെ. ശ്രീമതി, മേഴ്‌സിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. നവകേരള മിഷൻ കോഓർഡിനേറ്റർ ടി.എൻ. സീമ മോഡറേറ്ററായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |