തിരുവനന്തപുരം: വിദേശ സന്ദർശനം നേരത്തേ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15നുള്ള വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. പിന്നീട് ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം നേരത്തേ അറിയിച്ചത്. എന്നാൽ ഓഫീസിലും സുരക്ഷാ സംവിധാനങ്ങൾക്കും നൽകിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയത്.
സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി ഉൾപ്പെടെ വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിൽ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
ഇന്നലെ രാത്രിയാണ് ദുബായിൽനിന്ന് മുഖ്യമന്ത്രിയും കുടുംബവും യാത്ര തിരിച്ചത്. ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലായിരുന്ന മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും നാളെ തിരിച്ചെത്തും. ഇന്ന് ദുബായിൽ ഒരു ചടങ്ങിൽ പങ്കെടുത്തശേഷമാകും മന്ത്രി നാട്ടിലേക്ക് മടങ്ങുക.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും യാത്ര ഏറെ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും വിദേശത്ത് സ്വകാര്യ സന്ദർശനം നടത്താൻ പണം എവിടെനിന്നെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചോദിച്ചത്. ഇതിന് മറുപടിയുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം എകെ ബാലൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നാണ് അദ്ദേഹം പറഞ്ഞത്.
നവ കേരള യാത്രക്കായി കഠിന പ്രയത്നം ചെയ്ത മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ജോലിയാണ് ചെയ്തത്. അദ്ദേഹത്തിന് വിശ്രമിക്കാൻ അവകാശമുണ്ട്. ആറ് ദിവസം കൊണ്ട് ഭൂമി ഉണ്ടാക്കിയ ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഒന്നേകാൽ ലക്ഷത്തോളം രൂപ മാസ ശമ്പളമുള്ള മുഖ്യമന്ത്രിക്ക് വിദേശത്തു പോകാൻ എവിടെ നിന്നാണ് പണമെന്ന് ചോദിക്കുന്നതിൽ എന്തർത്ഥമാണ്. മുമ്പും മന്ത്രിമാർ വിദേശ സന്ദർശനം നടത്തിയിട്ടുണ്ട്. അന്നൊന്നും വിവാദം ഉണ്ടായിട്ടില്ല.
ഇന്ത്യയുടെ തെക്കേ അറ്റത്തെ ഇന്ദിരാ പോയിന്റിൽ നിന്ന് വിളിച്ചാൽ കേൾക്കുന്ന സ്ഥലമാണ് ഇന്തോനേഷ്യ. കേന്ദ്രസർക്കാരിന്റെയും പാർട്ടിയുടെയും അനുമതിയോടെയാണ് മുഖ്യമന്ത്രി വിദേശത്തു പോയത്. യാത്രാ ചെലവിന്റെ സ്രോതസ് വ്യക്തമാക്കണമെന്ന കെപിസിസി അദ്ധ്യക്ഷന്റെ ആവശ്യവും ബാലൻ തള്ളി. സുധാകരന്റെ യാത്രകളെക്കുറിച്ചൊന്നും തന്നെക്കൊണ്ടു പറയിക്കരുതെന്നും എകെ ബാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |