പയ്യന്നൂർ: ഇരുപത്തിയെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ രാവിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും എഴുന്നള്ളിച്ചെത്തിയതോടെ കാപ്പാട്ട് കഴകത്തിൽ ഏഴുനാൾ നീണ്ടു നിൽക്കുന്ന പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞു.
രാവിലെ അരങ്ങിൽ അടിയന്തിരത്തിന് ശേഷം അരങ്ങിലിറങ്ങിയ കാപ്പാട്ട് ഭഗവതിയുടെയും പുള്ളിഭഗവതി, പുതിയാറമ്പൻ, വിഷ്ണുമൂർത്തി എന്നീ ഉപദേവതമാരുടെയും പ്രതിപുരുഷന്മാരും സ്ഥാനികരും ക്ഷേത്രം കോയ്മ തറവാടുകളിലെ പ്രതിനിധികളും മറ്റ് കഴകങ്ങളിലെ സ്ഥാനികരും വാല്യക്കാരും സഹിതം പെരുമാൾ സന്നിധിയിലേക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെത്തി ദേശാധിപനെ വണങ്ങി പന്തൽ മംഗലത്തിന്റെ കാര്യങ്ങൾ ധരിപ്പിച്ച് പെരുങ്കളിയാട്ടം കുറവേതും കൂടെ നടക്കാൻ അനുഗ്രഹാശ്ശിസുകൾ വാങ്ങി. തുടർന്നു ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്നും ദീപം, ചങ്ങല വട്ടയിൽ പകർന്നു നൽകി. കൂടാതെ അരി, തേങ്ങ, ശർക്കര തുടങ്ങിയ കലവറയിലേക്കാവശ്യമായ വിഭവങ്ങൾ പുതിയ ചെമ്പ് പാത്രത്തിലും, കലവറയിൽ പ്രവേശിക്കുന്ന വാല്യക്കാർക്ക് കലശം കുളിക്കുന്നതിനാവശ്യമായ തീർത്ഥം ചെമ്പ് കുടത്തിലും നൽകി. തിരിച്ച് കാൽനടയായി തന്നെ കഴകത്തിലെത്തി ആദ്യം പ്രധാന പള്ളിയറയിലും പിന്നാലെ മറ്റു പള്ളിയറയിലും ദീപം പകർന്നു. തുടർന്ന് ദീപം കലവറയിലെ കുഴി അടുപ്പിലും പകർന്നതോടെ കലവറയും സജീവമായി.
വൈകീട്ട് കാപ്പാട്ട് കഴകത്തിൽ നിന്നും ആലില കാപ്പാട്ട് നിന്നും പ്രധാന ഭഗവതിയുടെ തോറ്റം ഉടുത്തു കെട്ടി കേളോത്ത് തെക്കടവ് ആരൂഡ സ്ഥാനത്ത് വണങ്ങി കഴകം തിരുനടയിൽ തിരിച്ചെത്തി. കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും ഉച്ചതോറ്റത്തിന് ശേഷം കന്നിക്കൊരു മകൻ വെള്ളാട്ടവും രാത്രി 12ന് കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും അന്തിത്തോറ്റവും പുലർച്ചെ 1.30 മുതൽ വിവിധ തെയ്യക്കോലങ്ങളും കെട്ടിയാടി. ഇന്ന് വൈകീട്ട് 4 ന് കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും ഉച്ചതോറ്റം, രക്തജാതൻ വെള്ളാട്ടം , രാത്രി 12ന് കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും അന്തിത്തോറ്റം.
കളിയാട്ട ദിവസങ്ങളിൽ അപൂർവ്വങ്ങളായവ ഉൾപ്പെടെ 39 തെയ്യക്കോലങ്ങളാണ് അരങ്ങിലെത്തുക. മാർച്ച് 2ന് ഭഗവതിമാരുടെ ഉച്ചത്തോറ്റത്തോടൊപ്പവും 3ന് ഭഗവതിമാരുടെ തെയ്യക്കോലത്തോടൊപ്പവും മംഗലക്കുഞ്ഞുങ്ങൾ പെരുങ്കളിയാട്ടത്തിന്റെ ഭാഗമാകും. 3 ന് ഞായറാഴ്ച 12.16നും 1.04 നും ഇടയിൽ കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും തിരുമുടി നിവരും. കളിയാട്ട ദിവസങ്ങളിൽ ഉച്ചയ്ക്കും രാത്രിയും അന്നപ്രസാദവും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |